പ്രതീകാത്മക ചിത്രം
താനെ: ഹിന്ദി-മറാത്തി വിഷയവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന സംഭവത്തിൽ മുംബൈക്കടുത്തുള്ള താനെ ജില്ലയിൽ, മറാത്തി സംസാരിക്കാൻ അറിയില്ലെന്ന് ആരോപിച്ച് ലോക്കൽ ട്രെയിനിൽ ഒരു സംഘം ക്രൂരമായി മർദിച്ചതിനെ തുടർന്ന് മാനസിക സമ്മർദവും ഭയവും മൂലം കൗമാരക്കാരൻ ആത്മഹത്യ ചെയ്തു. 19 വയസ്സുള്ള ആരവ് ഖൈരെയാണ് ആത്മഹത്യചെയ്തത് മഹാരാഷ്ട്രക്കരനായ ഇയാൾ താമസിക്കുന്നത് താനെ ജില്ലയിലെ കല്യാൺ ഈസ്റ്റിലെ ടിസ്ഗാവ് നാകയിലെ സഹജീവൻ റെസിഡൻസിയിലാണ്.
മുംബൈയിലെ മുളുന്ദിലുള്ള വാസെ ആൻഡ് കേൽക്കർ കോളജിൽ ഒന്നാം വർഷ സയൻസ് വിദ്യാർഥിയായിരുന്നു ആരവ്. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെങ്കിലും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതിനു ശേഷം വ്യാഴാഴ്ചയാണ് സംഭവം പുറത്തുവന്നത്. ഡോംബിവാലി-താനെ സ്റ്റേഷനുകൾക്കിടയിലായിരുന്നു സംഭവം.പിതാവ് ജിതേന്ദ്ര ഖൈരെ കോസേവാഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
സംഭവദിവസം, തന്റെ ഫസ്റ്റ് ക്ലാസ് പാസ് കാലാവധി കഴിഞ്ഞതിനാൽ സെക്കൻഡ് ക്ലാസ് ടിക്കറ്റിലായിരുന്നു യായ്രത. ഛത്രപതി ശിവാജി ടെർമിനസിലേക്ക് പോകുന്ന ട്രെയിനിൽ തിരക്കേറിയതിനാൽ, സഹയാത്രികനോട് ദയവായി മുന്നോട്ട് പോകൂ എന്ന് ഹിന്ദിയിൽ പറഞ്ഞതായി പറയപ്പെടുന്നു. ഇതിൽ കുപിതരായ ഒരു സംഘം അയാളെ വളഞ്ഞുവെച്ച് ബഹളം വെക്കുകയും തട്ടിക്കയറുകയുമായിരുന്നു, മറാത്തി സംസാരിക്കാത്തത് എന്തുകൊണ്ടെന്ന് ആക്രോശിക്കുകയും ആ ഭാഷ ഉപയോഗിക്കാൻ നിങ്ങൾക്ക് ലജ്ജ തോന്നുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു.
ആരവ് പ്രതിഷേധിച്ചപ്പോൾ, ട്രെയിനിൽ വെച്ച് ക്രൂരമർദനം ഏൽക്കേണ്ടിവന്നു. ഞെട്ടലോടെ പെട്ടെന്ന് താനെയിൽ ഇറങ്ങി. പിന്നീട് മുളുന്ദിലേക്ക് പോയെങ്കിലും, കോളജ് വിട്ട് നേരത്തെ വീട്ടിലേക്ക് മടങ്ങി.ആരവ് സംഭവത്തെക്കുറിച്ച് അച്ഛനോട് പറഞ്ഞു, അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഭയപ്പാടുണ്ടായിരുന്നതായി പിതാവ് പറയുന്നു. വൈകുന്നേരം, ഏകദേശം 7 മണിയോടെ, ആരവിന്റെ അച്ഛൻ വീട്ടിലെത്തിയപ്പോൾ, പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. അയൽക്കാരുടെ സഹായത്തോടെ വാതിൽ തുറന്നപ്പോൾ, മുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന ആരവിനെ കണ്ടെത്തി. അടുത്തുള്ള രുക്മിണിഭായി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി 9:05 ന് മരിച്ചു.
അസി.പൊലീസ് കമീഷണർ കല്യാൺജി ഗേറ്റെയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. ആരവിന്റെ പിതാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവം അതീവ ഗുരുതര പ്രശ്നമാണെന്നും വേദനയുളവാക്കുന്നതാണെന്നും പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായ പ്രതികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരവിന്ന് നീതി നൽകലാണ് ഞങ്ങളുടെ മുൻഗണന" എന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.