ഇന്ദോർ: വളർത്തുനായ്ക്കളെ ചൊല്ലിയുള്ള തർക്കം വെടിവെപ്പിലും കൊലയിലും കലാശിച്ചു. സംഭവത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഇന്ദോറിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കൃഷ്ണബാഗ് കോളനിയിൽ താമസിക്കുന്ന ബാങ്ക് സെക്യൂരിറ്റി ഗാർഡായ രജാവത് എന്നയാൾ വളർത്തുനായുമായി നടക്കാനിറങ്ങിയതായിരുന്നു.
ഇയാളുടെ നായ് അയൽക്കാരന്റെ നായ്ക്കുനേരെ കുര തുടങ്ങി. തുടർന്ന് ഈ വിഷയത്തിൽ രജാവതും അയൽക്കാരനായ ആംച എന്നയാളുടെ കുടുംബാംഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ രജാവത് വീട്ടിനകത്തേക്ക് പോയി തോക്കെടുത്ത് ടെറസിൽ കയറി ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിവെച്ചു. പിന്നാലെ താഴെ റോഡിൽ നിൽക്കുന്നവർക്കു നേരെയും നിറയൊഴിച്ചു. രാഹുൽ വർമ (28), ഇയാളുടെ ഭാര്യാസഹോദരൻ വിമൽ ആംച (35) എന്നിവരാണ് കൊല്ലപ്പെട്ടത്.
രാഹുൽ വർമയുടെ ഗർഭിണിയായ ഭാര്യ ഉൾപ്പെടെ ആറുപേർക്ക് പരിക്കുണ്ട്. ഇവരുടെ നില ഗുരുതരമല്ല. രജാവത്, മകൻ സുധീർ, മരുമകൻ ശുഭം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രജാവതിന്റെ ലൈസൻസുള്ള തോക്കും വെടിയുണ്ടയും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ആംച ബാർബർ ഷോപ് നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.