ഹൈദരാബാദ്: കുടുംബ തർക്കത്തിനിടെ പിതാവിന്റെ നാവ് മുറിച്ചുമാറ്റി യുവാവ്. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഋതു ഭരോസ പദ്ധതിയിൽ നിന്ന് കുടുംബത്തിന് ലഭിച്ച പണത്തെച്ചൊല്ലിയുള്ള തർക്കത്തിലാണ് യുവാവ് പിതാവിന്റെ നാവ് മുറിച്ചുമാറ്റിയത്. മേഡക് ജില്ലയിലെ ഔറംഗാബാദിലാണ് സംഭവം.
ഗ്രാമീണ കർഷകനും ഒരു ഏക്കർ കൃഷിഭൂമി സ്വന്തമായുള്ള കീര്യ നായകിന് (55) ഭരോസ പദ്ധതിയിൽ നിന്ന് 6,000 രൂപ ലഭിച്ചു. കീര്യയുടെ മകൻ സന്തോഷ് (28) ലഭിച്ച പണം മുഴുവൻ തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കീര്യ തന്‍റെ ചികിത്സാ ചെലവുകൾക്കായി 2,000 രൂപ ചെലവഴിച്ചിരുന്നു. ഇതിൽ പ്രകോപിതനായ സന്തോഷ് പിതാവുമായി വാക്കു തർക്കത്തിലേർപ്പെട്ടു. തുടർന്ന് കീര്യയെ അരിവാൾ കൊണ്ട് ആക്രമിക്കുകയും നാവ് മുറിച്ചുമാറ്റുകയും ചെയ്തു.
രക്തം വാർന്നു കിടന്ന കീര്യയെ കുടുംബാംഗങ്ങൾ മേഡക്കിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിൽ കഴിയുന്ന കീര്യക്ക് നിലവിൽ സംസാരിക്കാൻ കഴിയുന്നില്ലെങ്കിലും ക്രമേണ സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. കീര്യയുടെ ഭാര്യ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.