കഞ്ചാവുമായി അതുലിനെ നാട്ടുകാർ പിടികൂടിയപ്പോൾ
കായംകുളം: വള്ളികുന്നം പൊലീസിന്‍റെ വലയിലായ കഞ്ചാവ് സംഘത്തിന്‍റെ കൂട്ടുപ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. രണ്ടര കിലോ കഞ്ചാവുമായി അപ്രതീക്ഷിതമായാണ് നാലംഗ സംഘം പിടിയിലായത്. റാന്നി ബ്ലോക്കുവഴി വടക്കേടത്ത് അതുൽ (29), ആദിനാട് വിഷ്ണു ഭവനത്തിൽ വിഷ്ണു (ഉണ്ണി -35), വള്ളികുന്നം കടുവിനാൽ എം.എം കോളനിയിൽ രഞ്ജിനി ഭവനിൽ മുനീർ (നസീർ -33), പറക്കോട് സുബിൻ ഭവനത്തിൽ വിപിൻരാജ് (കണ്ണൻ -30) എന്നിവരാണ് അറസ്റ്റിലായത്.
ബൈക്കിൽനിന്ന് തെന്നിവീണ അതുൽ കഞ്ചാവുമായി നാട്ടുകാരുടെ പിടിയിൽപെട്ടതോടെയാണ് മറ്റുള്ളവരും അകത്തായത്. തിങ്കളാഴ്ച വൈകീട്ട് ഭരണിക്കാവ് മൂന്നാംകുറ്റി ജങ്ഷനിലായിരുന്നു സംഭവം. കട്ടച്ചിറ പള്ളിക്ക് മുന്നിൽ പെൺകുട്ടിയെ ഇടിച്ച ശേഷം നിർത്താതെ പോയ ഇയാൾ തിരിഞ്ഞുനോക്കുന്നതിനിടെ നിയന്ത്രണംതെറ്റി വീഴുകയായിരുന്നു.
ഈസമയം വന്ന കാറിൽ ബൈക്ക് തട്ടിയതോടെ കൈയിലുണ്ടായിരുന്ന പൊതിയുമായി കടന്നുകളയാൻ ശ്രമിച്ചെങ്കിലും സമീപത്തുനിന്ന യുവാവ് സാഹസികമായി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പരിസരത്ത് നിന്നവരും ഓടിയെത്തി പൊതി പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസ്സിലായത്. ഉടൻ വള്ളികുന്നം പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു.
സമയം പാഴാക്കാതെ തന്ത്രപരമായി ഇവർ നടത്തിയ നീക്കങ്ങളാണ് മറ്റുള്ളവർ രാത്രിതന്നെ വലയിലാകാൻ കാരണമായത്. മുനീറാണ് കഞ്ചാവിന്‍റെ ഹോൾസെയിൽ വ്യാപാരി. ഇയാളുടെ കൂട്ടാളിയാണ് വിഷ്ണു. ഇവരിൽനിന്ന് കരുനാഗപ്പള്ളി ആദിനാട് ഭാഗത്തുനിന്നാണ് അതുൽ കഞ്ചാവ് വാങ്ങിയത്.
വഴിയിലെ വിവരങ്ങളും പൊലീസ് പരിശോധനകളും മനസ്സിലാക്കാൻ വിപിൻരാജ് പൈലറ്റായി മുന്നിലുണ്ടായിരുന്നു. ഇയാൾ കെ.പി റോഡിലേക്ക് കടന്നതിന് ശേഷമാണ് അപ്രതീക്ഷിതമായി അതുൽ അപകടത്തിൽപെടുന്നത്. ഇതാണ് പിടിയിലാകാൻ കാരണമായത്. റാക്കറ്റിൽ ഉൾപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.