നെടുമങ്ങാട്: കുടുംബ കോടതി മധ്യസ്ഥ വ്യവസ്ഥയുടെ ഭാഗമായി ഭാര്യക്ക് കൈമാറാൻ നൽകിയ 40 ലക്ഷം രൂപ തിരിമറി നടത്തിയ കേസിൽ അഭിഭാഷകയുടെ ഭർത്താവും കേസിലെ രണ്ടാം പ്രതിയുമായ നെടുമങ്ങാട് പത്താംകല്ല് വി.ഐ.പി ജംഗ്ഷനിൽ സുലേഖ മൻസിലിൽ നസീർ(69)നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കൊല്ലം പരവൂരിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കേസിലെ ഒന്നാം പ്രതി അഭിഭാഷക സുലേഖ(57) ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച നെടുമങ്ങാട് കരിപ്പൂര് കാരാന്തല പാറമുകൾ വീട്ടിൽ നിന്നും നെടുമങ്ങാട് പുലിപ്പാറ സിജ ഭവനിൽ വാടകക്ക് താമസം അരുൺ ദേവ് (52) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഒന്നും മൂന്നും പ്രതികളെ തമിഴ്നാട് എടപ്പാളിൽ ഒളിവിൽ താമസിച്ചു വരവേയാണ് അറസ്റ്റ് ചെയ്തത്. കേസിലെ പരാതിക്കാരൻ നെടുമങ്ങാട് ഐക്കരവിളാകം ബൈത്തുൽ ഹുദാ വീട്ടിൽ ഹാഷിമിനെതിരെ നെടുമങ്ങാട് കുടുംബ കോടതിയിൽ ഭാര്യ നൽകിയ പരാതി മധ്യസ്ഥ വ്യവസ്ഥയിൽ തീർപ്പായതോടെ തീരുമാന പ്രകാരമുള്ള 40 ലക്ഷം രൂപ ഭാര്യക്ക് കൈമാറാനായി ഹാഷിമിന് വേണ്ടി ഹാജരായ അഭിഭാഷക സുലേഖയെ ഏൽപിക്കുകയായിരുന്നു.
എന്നാൽ, ഈ തുക അഭിഭാഷക സുലേഖ ഹർജിക്കാരിക്ക് നൽകാതെ തുക ദുരുപയോഗം ചെയ്തെന്ന് മനസ്സിലായതോടെ ഹാഷിം റൂറൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയും നെടുമങ്ങാട് പൊലീസ് കേസെടുക്കുകയും ചെയ്തു.ഈ കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഹാഷിം പിന്നീട് ഹൈകോടതിയെ സമീപിച്ചു. കേസിൽ അഭിഭാഷകക്കെതിരെ വിശദമായ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഹരജിക്കാരൻ അഭിഭാഷകക്ക് അയച്ച 40 ലക്ഷം രൂപയിൽ 28,80,000 രൂപ ഭർത്താവിന്റെ ബിസിനസ് ആവശ്യത്തിന് വകമാറ്റിയെന്ന് അഭിഭാഷക അന്ന് സത്യവാങ്മൂലത്തിൽ സമ്മതിച്ചിരുന്നു. ബാക്കി 11,20,000 രൂപ ഹരജിക്കാരന് മടക്കി നൽകി.
വകമാറ്റിയ തുക മടക്കി നൽകാൻ തയാറാണെന്ന് അഭിഭാഷക അറിയച്ചതിനെത്തുടർന്ന് പത്തു ദിവസം കോടതി അനുവദിച്ചെങ്കിലും പിന്നീട് കേസ് പരിഗണിച്ചപ്പോൾ പണം നൽകിയിട്ടില്ലെന്ന് വ്യക്തമായി.തുടർന്നാണ് ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ വിശദ അന്വേഷണത്തിനും ആവശ്യമെങ്കിൽ അറസ്റ്റിനും കോടതി ഉത്തരവിട്ടത്. ഫോട്ടോ:അറസ്റ്റിലായ അഭിഭാഷക സുലേഖയുടെ ഭർത്താവ് നസീർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.