ഐ.ടി ജീവനക്കാരിലെ പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതിയെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തിക്കുന്നു
കഴക്കൂട്ടം (തിരുവനന്തപുരം): ഐ.ടി ജിനക്കാരിയായ യുവതിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതി സ്ഥലത്തെത്തിയത് മോഷണത്തിനെന്ന് മൊഴി. തമിഴ്നാട് മധുരയിൽനിന്ന് പിടികൂടിയ പ്രതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. മധുര സ്വദേശിയായ ഇയാൾ ട്രക്ക് ഡ്രൈവറാണ്. ഇയാൾ ഓടിച്ചിരുന്ന ട്രക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച പുലർച്ച രണ്ടോടെയായിരുന്നു സംഭവം. സമീപത്തെ ഏതാനും വീടുകളിൽ കയറി മോഷണം നടത്തിയ ശേഷമാണ് താൻ യുവതി കിടന്നുറങ്ങുകയായിരുന്ന ഹോസ്റ്റലിൽ എത്തിയതെന്ന് ഇയാൾ മൊഴി നൽകി. പൂർണമായി അടക്കാത്ത ഹോസ്റ്റലിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുകടന്ന് യുവതിയുടെ വായ പൊത്തി കഴുത്തുഞെരിച്ച് ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ഏഴോടെ യുവതി കഴക്കൂട്ടം പൊലീസിൽ പരാതി നൽകി.
ഹോസ്റ്റലിൽ സി.സി ടി.വി കാമറയില്ലാത്തതിനാൽ ആദ്യഘട്ടത്തിൽ പ്രതിയെപ്പറ്റി സൂചന ലഭിച്ചിരുന്നില്ല. തുടർന്ന് പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. കഴക്കൂട്ടം അസി. കമീഷണർ പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം, തുമ്പ, പേരൂർക്കട സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരും സിറ്റി ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിനുശേഷം ട്രക്കിൽ നാട്ടിലേക്ക് പോവുകയായിരുന്നു പ്രതി.
കേരളത്തിൽ ട്രിപ്പ് വരുന്ന ദിവസങ്ങളിൽ ഇയാൾ പതിവായി മോഷണം നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ സാഹസികമായാണ് പ്രതിയെ പിടികൂടിയത്. സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽതന്നെ പ്രതിയെ പിടികൂടാനായത് പൊലീസിന് ആശ്വാസമായി. ഞായറാഴ്ച വൈകീട്ട് ഏഴരയോടെ കഴക്കൂട്ടത്ത് എത്തിച്ചു. മുഖംമൂടിയണിയിച്ചാണ് സ്റ്റേഷനിൽ എത്തിച്ചത്. പ്രതി കുറ്റം സമ്മതിച്ചതായി ഡി.സി.പി ഫറാഷ് ടി മാധ്യമങ്ങളോട് പറഞ്ഞു. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.