പട്‌ന: അസുഖംവരാന്‍ കാരണം ദുർമന്ത്രവാദമാണെന്നാരോപിച്ച് ബിഹാറിലെ പുര്‍ണിയയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. തെത്ഗാമ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ബാബുലോണ്‍ ഒറോണും കുടുംബവും ദുര്‍മന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ മരണത്തിനു കാരണം ഇതാണെന്നും ആരോപിച്ച് നാട്ടുകാരാണ് ഇവരെ മര്‍ദിച്ചശേഷം തീകൊളുത്തി കൊന്നത്.
കുടുംബത്തിലെ ഒരുകുട്ടി ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞനിലയില്‍ സമീപത്തെ കുളത്തില്‍നിന്ന് കണ്ടെടുത്തു. ഗ്രാമം പൊലീസ് വലയത്തിലാണ്.
പ്രദേശവാസിയായ രാംദേവ് ഒറോണിന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ടാണ് കൂട്ടക്കൊല അരങ്ങേറിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മൂന്നുദിവസം മുമ്പാണ് പരമ്പരാഗത ചികിത്സകനായ രാംദേവിന്റെ മകന്‍ മരിച്ചത്. ഇയാളുടെ മറ്റൊരു കുട്ടിയും ചികിത്സയിലാണ്. കുട്ടികള്‍ക്ക് അസുഖംവരാന്‍ കാരണം ബാബുലോണ്‍ ഒറോണും കുടുംബവും മന്ത്രവാദം നടത്തിയതാണെന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ കൂട്ടക്കൊല ചര്‍ച്ചയായി. സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെയും സര്‍ക്കാറിനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.