ബല്ലിയ: ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങ് നടത്തിയതിന് ദലിത് കുടുംബത്തിന് ആൾകൂട്ട മർദ്ദനം. ഉത്തര്‍പ്രദേശിലെ റാസ്രയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മർദനത്തിൽ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പരാതി.
വെള്ളിയാഴ്ച രാത്രി വടികളുമായെത്തിയ സംഘം വിവാഹം നടക്കുന്ന ഹാളിലേക്ക് ഇരിച്ചുകയറി ആക്രമണം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദലിത് സമുദായത്തില്‍ നിന്നുള്ളവര്‍ ഹാളില്‍ വിവാഹം നടത്തുമോ എന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്നും പരാതിയിൽ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമിക്കപ്പെട്ടവരില്‍ ഒരാളുടെ സഹോദരന്‍ രാഘവേന്ദ്ര ഗൗതമാണ് പരാതിക്കാരന്‍.
അമന്‍ സാഹ്നി, ദീപക് സാഹ്നി, രാഹുല്‍, അഖിലേഷ് എന്നിവരാണ് സംഭവത്തിലെ പ്രധാന പ്രതികള്‍. ഇവരെ കൂടാതെ 20 ഓളം തിരിച്ചറിയാത്ത വ്യക്തികളും പ്രതികളിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. പ്രതികള്‍ ജാതി അധിക്ഷേപം നടത്തിയതായും ദലിത് സമുദായത്തിലെ അംഗങ്ങള്‍ ചടങ്ങിനായി വിവാഹ ഹാള്‍ ഉപയോഗിക്കുന്നതിനെ എതിര്‍ത്തതായും ആരോപണമുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം നടക്കുന്നുണ്ടെന്ന് റസ്ര പൊലീസ് സ്റ്റേഷന്‍ ഇൻ ചാർജ് വിപിന്‍ സിങ് അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.