പ്രതി ഫ്രാൻസിസ്, കൊല്ലപ്പെട്ട ഫിയോന
മംഗളൂരു: നിസ്സാര കാര്യത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഇളയ സഹോദരിയെ ചുറ്റിക കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് നാല് വർഷം തടവ് ശിക്ഷ. കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലെ കമ്പാലപടവ് നിവാസി സാംസൺ ഫ്രാൻസിസ് കൗട്ടീഞ്ഞോക്കാണ് (32) മംഗളൂരു രണ്ടാം അഡീഷണൽ ജില്ല സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 10,000 രൂപ പിഴയും ചുമത്തി.
2019 ഒക്ടോബർ എട്ടിന് ഉച്ചയോടെ പ്രതിയുടെ കമ്പളപടവിലെ വസതിയിലാണ് സംഭവം നടന്നത്. സാംസൺ തന്റെ സഹോദരി ഫിയോണ സ്വിഡെൽ കൗട്ടീഞ്ഞോയോട് (23) തന്റെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടായി.
വഴക്കിനിടെ കോപാകുലനായ സാംസൺ ഫിയോണയുടെ തലയിൽ ചുറ്റിക കൊണ്ട് അടിക്കുകയും അത് മരണത്തിന് കാരണമാവുകയും ചെയ്തു. തുടർന്ന് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് മൃതദേഹം വീടിന് പിന്നിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു.
സംഭവത്തെത്തുടർന്ന് ഫിയോണയുടെ പിതാവ് ഫ്രാൻസിസ് കൗട്ടീഞ്ഞോ തന്റെ മകളെ കാണാനില്ലെന്ന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആദ്യം തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തു.
കൊലപാതകം പുറത്തുകൊണ്ടുവന്ന അന്നത്തെ മംഗളൂരു സൗത്ത് സബ് ഡിവിഷൻ എസി.പി ടി. കോദണ്ഡ റാം ആണ് അന്വേഷണം ഏറ്റെടുത്തത്. അന്വേഷണം പൂർത്തിയാക്കിയ ശേഷം, 2020 ജനുവരി 10 ന് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ഐ.പി.സി സെക്ഷൻ 302, 201 എന്നിവ പ്രകാരം കേസ് വിശദമായി കേട്ട ശേഷമാണ് മംഗളൂരു രണ്ടാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജ്യോതി പ്രമോദ് നായക് കേസ് വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.