ലഖ്നോ: സഹപ്രവർത്തകയുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ കലഹമുണ്ടാക്കിയതിന്റെ പേരിൽ യു.പിയിലെ ബഹേദി സ്റ്റേഷനിൽ അഞ്ച് പൊലീസ് കോൺസ്റ്റബിൾമാർക്ക് സസ്‍പെൻഷൻ. അച്ചടക്കലംഘനത്തിനാണ് നടപടി. സംഭവത്തിൽ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്. ''ഒരു പൊലീസുകാരൻ തന്റെ സഹപ്രവർത്തകയുമായി പ്രണയത്തിലാണെങ്കിൽ അത് അവരുടെ സ്വകാര്യവിഷയമാണ്. എതിർക്കപ്പെടേണ്ടതോ നിയമവിരുദ്ധമായതോ ആയ ഒന്നും അതിൽ ഇല്ല. മനപ്പൂർവമുള്ള വീഴ്ചക്കും അച്ചടക്കമില്ലായ്മക്കും ആണ് നടപടി സ്വീകരിച്ചിട്ടുള്ളത്''- എസ്.എസ്.പി സത്യാർഥ് അനിരുദ്ധ പങ്കജ് പറഞ്ഞു.
പ്രണയബന്ധത്തെ ചൊല്ലി രണ്ട് പൊലീസുകാരാണ് ആദ്യം വഴക്കിട്ടത്. ഇതിലൊരാൾക്കാണ് സഹപ്രവർത്തകയുമായി പ്രണയമുള്ളത്. വഴക്ക് പിന്നീട് കൈയാങ്കളിയിലേക്ക് നീളുകയായിരുന്നു. തുടർന്ന് ഒരു പൊലീസുകാരൻ സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ സ്റ്റേഷനിലെ ചുമരിൽ വിള്ളലുണ്ടായതല്ലാതെ ആർക്കും പരിക്കില്ല.
ഈ വർഷം ജനുവരിയിലാണ് മുസഫർനഗറിലെ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന വനിത പൊലീസ് ഓഫിസർ ഇവരുടെ സ്റ്റേഷനിലേക്ക് സ്ഥലം മാറി എത്തിയത്. മോനുകുമാർ എന്ന പൊലീസ് കോൺസ്റ്റബിളിന് ഇവരുമായി നേരത്തേ പരിചയമുണ്ടായിരുന്നു. ഒരു വർഷമായി പ്രണയത്തിലുമായിരുന്നു ഇരുവരും. ഇവർ തമ്മിലുള്ള ബന്ധത്തെ മറ്റൊരു കോൺസ്റ്റബിളായ യോഗേഷ് ഖഹൽ പരിഹസിച്ചതാണ് വഴക്കിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.