റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചിയിൽ 15കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് ഇഷ്ടികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരൻ ഉൾപ്പെടെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. റാഞ്ചിയിലെ ലാപുങ് മേഖലയിൽ ജൂലൈ 23നായിരുന്നു ദാരുണ സംഭവം.
പ്രായപൂർത്തിയാകാത്ത ബാലന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നതെന്നും നാല് യുവാക്കൾ കൂടി കൃത്യത്തിൽ പങ്കാളിയാണെന്നും റാഞ്ചി എസ്.പി നൗഷാദ് ആലം മാധ്യമങ്ങളോട് പറഞ്ഞു. സഹപാഠിയായ പെൺകുട്ടി മറ്റൊരു ആൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതാണ് മുഖ്യ പ്രതിയെ ചൊടിപ്പിച്ചത്. ഇവനെ കൂടാതെ റോഷൻ ഹോറോ, സുഖ്റാം ഹോറോ, രാഹുൽ ഹോറോ, പവൻ ഹോറോ എന്നിവരാണ് പിടിയിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പ്രതിയായ കൗമാരക്കാരനും കൊല്ലപ്പെട്ട പെൺകുട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. മറ്റൊരു ആൺകുട്ടിയുമായി പെൺകുട്ടി സംസാരിക്കുന്നത് കണ്ടതോടെ കൗമാരക്കാരൻ മറ്റു പ്രതികളുമായി ചേർന്ന് കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ജൂലൈ 23ന് പാടത്ത് നെല്ല് വിളവെടുക്കാൻ സഹോദരിക്കൊപ്പം പെൺകുട്ടി പോകുന്നത് പ്രതികൾ കണ്ടിരുന്നു. വൈകീട്ടോടെ സഹോദരി വീട്ടിലേക്ക് മടങ്ങിയെങ്കിലും പെൺകുട്ടി ജോലിയിൽ തുടർന്നു. രാത്രി ഏറെ വൈകിയും കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകി.
പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചു പ്രതികളും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ഇഷ്ടിക കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നും തലയോട്ടി തകർന്ന നിലയിലായിരുന്നെന്നും പൊലീസ പറഞ്ഞു. കൊലപ്പെടുത്താൻ ഉപയോഗിച്ച ഇഷ്‌ടിക പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.