ഹൈദരാബാദ്: ഹൈദരാബാദിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകൾ അനധികൃതമായി ചെറുകിട സിലിണ്ടറുകളിലേക്ക് നിറച്ചു വിൽപന നടത്തിയ ആളെ പോലീസ് പിടികൂടി. രംഗറെഡി ജില്ലയിലെ ജലപള്ളി ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന ഗ്യാസ് റിപ്പയറിങ് ഷോപ്പിൽ പഹാഡി ഷെരീഫ് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. മഹാരാഷ്ട്ര സ്വദേശിയായ ദത്ത ബാബുറാവു മാനെ (28) ആണ് അറസ്റ്റിലായത്.
ജലപള്ളിയിലെ യുവൻ സ്കൂളിന് എതിർവശത്തുള്ള കടയിൽ യാതൊരുവിധ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് ഇയാൾ ഗ്യാസ് റീഫില്ലിങ് നടത്തിയിരുന്നത്. വലിയ ഗാർഹിക സിലിണ്ടറുകളിൽനിന്ന് ചെറിയ സിലിണ്ടറുകളിലേക്ക് ഗ്യാസ് മാറ്റി നിറച്ച് ഉയർന്ന വിലക്ക് വിൽക്കുകയായിരുന്നു ഇയാളുടെ രീതി. കഴിഞ്ഞ രണ്ട് മാസമായി ഈ നിയമവിരുദ്ധ പ്രവർത്തനം നടത്തിവരികയാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
റെയ്ഡിൽ രണ്ട് ഹിന്ദുസ്ഥാൻ പെട്രോളിയം സിലിണ്ടറുകൾ, അഞ്ച് കിലോയുടെയും നാല് കിലോയുടെയും ഓരോ ചെറിയ സിലിണ്ടറുകൾ, ഗ്യാസ് നിറക്കാൻ ഉപയോഗിക്കുന്ന പൈപ്പുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.അവശ്യസാധന നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.