ലാഹോർ: ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന പാകിസ്താനിൽ സ്റ്റേഡിയങ്ങളുടെ നവീകരണം അവസാന ഘട്ടത്തിലാണ്. നവീകരണം ഏറെ കുറേ പൂർത്തിയായ ലാഹോറി ഗദ്ദാഫി സ്റ്റേഡിയമാണ് ഇപ്പോൾ വാർത്തയിലെ താരം. ആരാധകർ ഗ്രൗണ്ടിലേക്ക് ഇറങ്ങാതിരിക്കാൻ പത്ത് അടി താഴ്ചയുള്ള കിടങ്ങാണ് മൈതാനത്തിനും ഗ്യാലറികൾക്കും ഇടയിൽ നിർമിച്ചത്.
നവീകരണ ജോലികൾ തുടരുന്നതിനിടെ പുറത്തുവന്ന ദൃശ്യങ്ങളിലാണ് കൗതുകകരാമായ കിടങ്ങുള്ളത്. കിടങ്ങിന്റെ ഇരുവശത്തും മതിൽ വേലി കെട്ടി വേർത്തിരിച്ചിട്ടുണ്ട്.
എന്നാൽ, സ്റ്റേഡിയത്തിലെ കിടങ്ങിന്റെ യഥാർത്ഥ ഉദ്ദേശ്യം വ്യക്തമല്ല. ട്രെയിനേജിന്റെ ഭാഗമായാണോ അതോ ആരാധകർ അതിക്രമിച്ച് കടക്കാതിരിക്കാനുള്ള സുരക്ഷയുടെ ഭാഗമാണോ എന്ന് പി.സി.ബി വ്യക്തമാക്കിയിട്ടില്ല. ചാമ്പ്യൻസ് ട്രോഫിക്കൊരുങ്ങുന്ന സ്റ്റേഡിയത്തിൽ ഒരു പുതിയ പവലിയൻ കെട്ടിടവും കൂടുതൽ ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്.
നവീകരിച്ച ഗദ്ദാഫി സ്റ്റേഡിയത്തിൽ 35,000-ത്തോളം പേർക്ക് കളികാണാനാകും. 1959-ൽ തുറന്ന സ്റ്റേഡിയത്തിൽ തുടക്കത്തിൽ 40000 കാണികളെ ഉൾക്കൊള്ളുമായിരുന്നെങ്കിലും 1996 ലോകകപ്പിനായുള്ള നവീകരണത്തിൽ 27000 ആയി കുറച്ചിരുന്നു. ഫെബ്രുവരി ഏഴിന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നവീകരിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് പി.സി.ബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.