ഇടുക്കിയിൽ ബസ് ജീവനക്കാരൻ വെടിയേറ്റു മരിച്ചു; യുവാവ് അറസ്റ്റിൽ

മൂലമുറ്റം: ഇടുക്കി മൂലമറ്റത്ത് തട്ടുകടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ യുവാവ് മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബസ് ജീവനക്കാരൻ കീരിത്തോട് സ്വദേശി സനൽ സാബുവാണ് (32) മരിച്ചത്. സനലിന്‍റെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെ ഗുരുതര പരുക്കുകളോടെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തിന് മൂലമറ്റം ഹൈസ്കൂളിന് സമീപത്തായിരുന്നു വെടിവെപ്പ്.

പ്രതി ഫിലിപ്പ് മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂലമറ്റത്തെ അശോക ജങ്ഷനിലെ തട്ടുകടയിൽ ഫിലിപ്പ് ഭക്ഷണത്തിന്‍റെ പേരിൽ ബഹളമുണ്ടാക്കി. വാക്കുതര്‍ക്കത്തിന് പിന്നാലെ ഫിലിപ്പ് വീട്ടില്‍ പോയി തോക്കുമായി തിരിച്ചുവന്ന് വെടിയുതിർക്കുകയായിരുന്നു. കടയിലുണ്ടായിരുന്നവര്‍ പെട്ടെന്ന് സ്ഥലത്തു നിന്ന് മാറിയതിനാല്‍ വെടിയേറ്റില്ല. പിന്നാലെ നാട്ടുകാര്‍ ഫിലിപ്പ് മാര്‍ട്ടിനെ പിന്തുടര്‍ന്നു. തുടര്‍ന്ന് ഇയാള്‍ വീടിനു സമീപത്തുവെച്ച് വീണ്ടും വെടിയുതിര്‍ത്തു.

അപ്പോഴാണ് ആ വഴി ബൈക്കിൽ പോകുന്ന സനല്‍ ബാബുവിനും സുഹൃത്തിനും വെടിയേറ്റത്. ബസ് ജീവനക്കാരായ ഇരുവരും ജോലി കഴിഞ്ഞ് പോകുമ്പോഴാണ് വെടിയേറ്റത്. ഫിലിപ്പ് മാര്‍ട്ടിനും സനലും തമ്മില്‍ മുന്‍പരിചയമില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സനലിന് തലക്കാണ് വെടിയേറ്റത്. ഫിലിപ്പിന് തോക്ക് കൈവശം വെക്കാൻ ലൈസന്‍സുണ്ടായിരുന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - Bus employee shot dead in Idukki Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.