കോട്ടേക്കർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയെ
തെളിവെടുപ്പിനെത്തിച്ച സ്ഥലത്ത് പൊലീസ് സംഘം
രക്ഷപ്പെടാൻ ബാങ്ക് കവർച്ചക്കേസ് പ്രതിയുടെ ശ്രമം; പൊലീസ് വെടിവെച്ച് വീഴ്ത്തി
മംഗളൂരു: കോട്ടേക്കർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മറ്റൊരു പ്രതി കൂടി ഉള്ളാളിൽ തെളിവെടുപ്പിനിടെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തി. അക്രമാസക്തനായ മുരുഗണ്ടി തേവർ (30) എന്ന പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി.
ഉള്ളാൾ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സബ് ഇൻസ്പെക്ടറുടെയും രണ്ട് കോൺസ്റ്റബിൾമാരുടെയും അകമ്പടിയോടെ മുരുഗണ്ടിയെ തെളിവെടുപ്പിനും കവർച്ച പുനരാവിഷ്കരിക്കുന്നതിനുമായി സംഭവസ്ഥലത്തേക്ക് കൊണ്ടുപോയി. മുരുഗണ്ടി തന്റെ ചങ്ങലയിൽ പിടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജുനാഥിനെ മർദിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കോൺസ്റ്റബിളിനെ അടിക്കുകയും ചങ്ങലകൊണ്ട് കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ഉള്ളാൾ പൊലീസ് ഇൻസ്പെക്ടർ ആദ്യം ആകാശത്തേക്ക് വെടിയുതിർത്ത് മുന്നറിയിപ്പ് നൽകിയിട്ടും പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതേത്തുടർന്ന് പ്രതിയുടെ കാൽമുട്ടിന് താഴെ വെടിവെച്ച് വീഴ്ത്തി. പരിക്കേറ്റ കോൺസ്റ്റബിളിനെയും മുരുഗണ്ടിയെയും യെനപോയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു പ്രതിയായ മുംബൈ ചെമ്പൂരിലെ തിലക് നഗർ സ്വദേശി കണ്ണൻ മണിക്കും (36) കുറ്റകൃത്യം ചെയ്ത ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിയേറ്റ് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.