ബംഗളൂരുവിൽ ബംഗ്ലാദേശുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം ഉപേക്ഷിച്ച നിലയിൽ
ബംഗളൂരു: ബംഗളൂരുവില്‍ ബംഗ്ലാദേശ് സ്വദേശിനായ 28കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം കല്‍ക്കര തടാകത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൽകെരെയിലെ റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്‍റിൽ വീട്ടുജോലി ചെയ്തിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആറ് വര്‍ഷമായി ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം യുവതി ബംഗളൂരുവില്‍ താമസിക്കുകയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായതെന്ന് സംശയിക്കുന്നു. വെള്ളിയാഴ്‌ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയാളാണ് മൃതദേഹം കണ്ടതിനെ തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചത്. കൊലപാതകത്തിന് മുമ്പ് സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്ന് പൊലീസ് പറയുന്നു. സംഭവം വ്യാഴാഴ്ച വൈകുന്നേരമോ രാത്രിയോ ആയിരിക്കണമെന്നും പൊലീസ് പറഞ്ഞു.
യുവതി ജോലി ചെയ്തിരുന്ന അപ്പാർട്ട്മെന്‍റിന് ഒരു കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. അരമണിക്കൂറിനുള്ളിൽ വീട്ടിൽ എത്തുമെന്ന് പറഞ്ഞ് യുവതി ഭർത്താവിനെ വിളിച്ചിരുന്നതായു റിപ്പോർട്ടുണ്ട്. രാമമൂർത്തിനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളുടെ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സമീപത്തെ സി.സി.ടി.വികൾ പൊലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.