അതിർത്തി വഴി ചന്ദനം കടത്താൻ ശ്രമം; നാലുപേർ പിടിയിൽ
മറയൂർ: ചിന്നാർ ചെക്ക് പോസ്റ്റ് വഴി കാറിൽ ചന്ദനം കടത്താൻ ശ്രമിച്ച സംഘത്തിലെ നാലുപേർ പിടിയിൽ. 18 കിലോ ചന്ദനവും കണ്ടെടുത്തു. രാത്രി നടത്തിയ വാഹന പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.കാന്തല്ലൂർ പഞ്ചായത്തിൽ ഒ.എൽ.എച്ച് കോളനി സ്വദേശി ശക്തിവേൽ (47), പെരടി പള്ളം സ്വദേശി രാജേഷ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാറും കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിനെ തുടർന്ന് ചന്ദനം വെട്ടിനൽകിയ കാന്തല്ലൂർ മുനിയറ കോളനി സ്വദേശി അയ്യപ്പൻ (46), കാന്തല്ലൂർ കൊട്ടാപ്പള്ളം സ്വദേശി കണ്ണപ്പൻ (43) എന്നിവരെയും അറസ്റ്റ് ചെയ്തു.
കാറിന്റെ ഡിക്കിയിലെ ഡോറിൽ നിർമിച്ച മൂന്ന് അറയിലും കാറിന്റെ ഡോറിലെ വശങ്ങളിലെ പാടിലുമായിരുന്നു ചന്ദനം ഒളിപ്പിച്ചിരുന്നത്. അയ്യപ്പനും കണ്ണപ്പനും ശക്തിവേലും മുമ്പ് ചന്ദനക്കേസിൽ പ്രതികളായിട്ടുണ്ട്. തമിഴ്നാട്ടിൽ വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. വനമേഖലയിൽനിന്നും കാന്തല്ലൂരിലെ സ്വകാര്യഭൂമിയിൽനിന്നും മുറിച്ചെടുത്ത ചന്ദനത്തടികളാണ് പിടിച്ചെടുത്തത്.
മറയൂർ ഡി.എഫ്.ഒ എം.ജി. വിനോദ് കുമാറിന്റെ നിർദേശപ്രകാരം ചിന്നാർ അസി.വൈൽഡ് ലൈഫ് വാർഡൻ നിതിൻലാൽ, ഡെപ്യൂട്ടി റേഞ്ചർ പി. മണിലാൽ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.എസ്. മുത്തുകുമാർ, മനോജ് മാത്യു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ. മുനീർ, ജി. മനോജ് എന്നിവരാണ് പ്രതികളെ പിടികൂടി ചന്ദനം കസ്റ്റഡിയിലെടുത്തത്. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി ദേവികുളം സബ് ജയിലിൽ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.