ഭിന്നശേഷിക്കാരനെ തോര്‍ത്തില്‍ കല്ല് കെട്ടി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ബന്ധുക്കള്‍ അറസ്റ്റില്‍

മാനന്തവാടി: ഭിന്നശേഷിക്കാരനായ യുവാവിനെ തോര്‍ത്തില്‍ കല്ല് കെട്ടി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ബന്ധുക്കളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വാളാടാണ് സംഭവം. സഹോദരങ്ങളായ വാളാട് കരിമ്പില്‍ത്തോട് വീട്ടില്‍ സതീശന്‍ (36), സലീഷ് (32) എന്നിവരെയാണ് തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹാലോചനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധമാണ് അക്രമത്തിന് കാരണം. കഴിഞ്ഞദിവസം രാവിലെ പാല്‍ വാങ്ങാനായി കടയില്‍ പോകുന്നതിനിടെയാണ് പ്രതികള്‍ രണ്ട് പേരും ചേര്‍ന്ന് വാളാട് സ്വദേശിയായ പരാതിക്കാരനെ അതിക്രൂരമായി മര്‍ദിച്ചത്. കഴുത്ത് ഞെരിക്കുകയും നിലത്തിട്ടു ചവിട്ടുകയും അടിക്കുകയും തോര്‍ത്തില്‍ കല്ല് കെട്ടി തലക്കടിക്കുകയും ചെയ്തു. തലയോട്ടി പൊട്ടി അതി ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ പരാതിക്കാരനെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തലപ്പുഴ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ അരുൺ ഷായുടെ നേതൃത്വത്തിൽ എസ്.ഐ വിമൽചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ റോയ് തോമസ്, അബ്ദുല്ല, ജമാൽ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Attempt to kill the differently abled man; Relatives arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.