അക്കൗണ്ട് ഹാക്ക് ചെയ്ത പണം തട്ടൽ: ഉപഭോക്താക്കൾക്ക് പണം തിരിച്ച് നൽകും -ബാങ്ക്

മഞ്ചേരി: മഞ്ചേരി സഹകരണ അര്‍ബന്‍ ബാങ്കിന്റെ സർവർ ഹാക്ക് ചെയ്ത് ഓൺലൈൻ വഴി 69.40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഉപഭോക്താക്കൾക്ക് പണം തിരിച്ചുനൽകാൻ നടപടി സ്വീകരിക്കുമെന്ന് ബാങ്ക് ഭരണസമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കൊണ്ടോട്ടി, മഞ്ചേരി മെയിന്‍, കാടപ്പടി, പള്ളിക്കല്‍ ബസാര്‍ എന്നീ നാല് ബ്രാഞ്ചുകളിലെ നാല് അക്കൗണ്ടുകളില്‍ നിന്നായാണ് പണം നഷ്ടമായത്. സംഭവത്തിൽ രണ്ട് നൈജീരിയൻ സ്വദേശികളെ തിങ്കളാഴ്ച ഡൽഹിയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടപാടുകാരുടെ നഷ്ടപ്പെട്ട പണം തിരികെ നല്‍കാനാവശ്യമായ നടപടിക്രമങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. നഷ്ടപ്പെട്ട പണം തിരികെ നല്‍കാനുള്ള ശേഷി ബാങ്കിനുണ്ട്. ഇടപാടുകാരുടെ പണം ഒരിക്കലും നഷ്ടപ്പെടില്ല.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് പണം തിരിച്ച് നല്‍കുമെന്നും ഇനിയും ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സംഭവിക്കാതിരിക്കാന്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭരണസമിതി വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ ബാങ്ക് ചെയര്‍മാന്‍ അഡ്വ. എൻ.സി. ഫൈസൽ, വൈസ് ചെയര്‍മാന്‍ ഹനീഫ മേച്ചേരി, ബാങ്ക് ജനറല്‍ മാനേജര്‍ കെ. അബ്ദുല്‍ നാസര്‍, ഡയറക്ടര്‍മാരായ അപ്പു മേലാക്കം, അഡ്വ. എ.പി. ഇസ്മായില്‍, ഐ.ടി മാനേജര്‍ കെ.എം. നാസര്‍ എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - Account Hacked Cash Incident: Customers will be refunded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.