ബാങ്കില്‍നിന്ന് 2.5 കോടി തട്ടിയ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തൃശൂർ: ഡി.ബി.എസ് ബാങ്കിന്റെ തൃശൂര്‍ ശാഖയില്‍നിന്ന് സ്വന്തം അക്കൗണ്ട് വഴി 19 ബാങ്കുകളിലെ വിവിധ അക്കൗണ്ടുകളിലേക്ക് ഓണ്‍ലൈനിലൂടെ തുക ട്രാന്‍സ്ഫര്‍ ചെയ്ത് രണ്ടര കോടി രൂപയോളം തട്ടിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. വെളുത്തൂര്‍ സ്വദേശികളായ കൈപ്പിള്ളി ചാലക്കല്‍ വീട്ടില്‍ മനു സി. ഇട്ടൂപ്പ് (23), മുണ്ടാടന്‍ വീട്ടില്‍ നിതിന്‍ (26) എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ല സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് തള്ളിയത്. ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.

വിവിധ ദിവസങ്ങളിലായി മനുവും നിതിനും തങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉള്‍പ്പെടെ 54 അക്കൗണ്ടുകള്‍ വഴി ‍ഇരുനൂറോളം ഓണ്‍ലൈന്‍ കൈമാറ്റങ്ങള്‍ നടത്തിയാണ് 2,44,89,126.68 രൂപ തട്ടിയെടുത്തത്. ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് തൃശൂര്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പ് നടത്തി ലഭിച്ച തുകക്ക് പ്രതികള്‍ വിലകൂടിയ ഐഫോണുകള്‍ വാങ്ങാനും ക്രിപ്റ്റോ ട്രേഡിങ്ങിനും ബാധ്യത തീർക്കാനും ചെലവഴിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

റിമാന്‍ഡിലായ പ്രതികള്‍ ജില്ല കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. ബാങ്കിനെ വഞ്ചിച്ച് കോടിക്കണക്കിന് രൂപ സൈബര്‍ സാങ്കേതിക വിദ്യയുപയോഗിച്ച് തട്ടിയെടുത്ത പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ജാമ്യമനുവദിക്കരുതെന്നുമുള്ള ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

Tags:    
News Summary - 2.5 crore bank robbery case: Bail plea of ​​accused rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.