ആർക്കിടെക്ചർ ബിരുദ പ്രവേശനത്തിനായുള്ള ദേശീയ അഭിരുചി പരീക്ഷ (നാറ്റ 2026) ഏപ്രിൽ നാലു മുതൽ ജൂൺ 13 വരെ എല്ലാ വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ ആഭിമുഖ്യത്തിൽ നടത്തും. പരീക്ഷാ തീയതികൾ, രജിസ്ട്രേഷനുള്ള സമയപരിധി, പരീക്ഷാ ഘടന, സിലബസ്, പ്രവേശന നടപടികൾ അടക്കമുള്ള ‘നാറ്റ-2026’ വിവരണപത്രിക www.nata.inൽ ലഭിക്കും.
ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ തുടങ്ങി. സൗകര്യപ്രദമായ പരീക്ഷാ തീയതി തെരഞ്ഞെടുത്ത് നിശ്ചിത സമയപരിധിക്കുള്ളിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.
യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് ഓരോന്നിനും 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/ഹയർസെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. ത്രിവത്സര അംഗീകൃത ഡിപ്ലോമക്കാരെയും പരിഗണിക്കും. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷാ ഫീസ്: ആദ്യഘട്ടം നടത്തുന്ന ഈ പരീക്ഷയിൽ രണ്ടുപ്രാവശ്യം പങ്കെടുക്കാം. ഓരോ ടെസ്റ്റിനും 1750 രൂപയാണ് ഫീസ്. എസ്.സി/എസ്.ടി/ഇ.ഡബ്ല്യൂ.എസ്/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് 1250 രൂപ മതി. ട്രാൻസ്ജൻഡർ വിഭാഗത്തിന് 1000 രൂപ. രജിസ്റ്റർ ചെയ്തശേഷം കൺഫർമേഷൻ പേജ് പ്രിന്റ് എടുത്ത് സൂക്ഷിക്കണം.
സൗകര്യപ്രദമായ ടെസ്റ്റ് സ്ലോട്ടും പരീക്ഷാകേന്ദ്രവും തെരഞ്ഞെടുത്ത് ‘നാറ്റ’ വെബ്സൈറ്റിൽനിന്ന് അപ്പോയിന്റ്മെന്റ് കാർഡ് ജനറേറ്റ് ചെയ്ത് മറ്റൊരു ഫോട്ടോ ഐ.ഡി സഹിതം പരീക്ഷ അഭിമുഖീകരിക്കാം.
പരീക്ഷ: അപേക്ഷാർഥിക്ക് ആർക്കിടെക്ചർ പഠിക്കാനാവശ്യമായ നൈപുണ്യം, വിഷ്വൽ പെർസെപ്ഷൻ, ഏയ്സ്തറ്റിക് സെൻസിറ്റിവിറ്റി, ലോജിക്കൽ റീസണിങ്, ക്രിട്ടിക്കൽ തിങ്കിങ് എബിലിറ്റി എന്നിവ വിലയിരുത്തുന്ന തരത്തിലാവും ‘നാറ്റ’ പരീക്ഷ.’ ‘എ, ബി’ എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ പരീക്ഷക്കുണ്ടാവും. രണ്ട് വിഭാഗത്തിലും കൂടി മൊത്തം 200 മാർക്ക്. തൃശൂർ, ഇടുക്കി, കൊച്ചി, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം,കഴക്കൂട്ടം പരീക്ഷാകേന്ദ്രങ്ങളായിരിക്കും.
പേർസന്റെൽ അധിഷ്ഠിത ‘നാറ്റ-2026’ സ്കോർ കാർഡ് യഥാസമയം ലഭിക്കും. ഇതിന് 2026-27 അധ്യയനവർഷത്തെ ബി.ആർക് പ്രവേശനത്തിന് മാത്രമാണ് പ്രാബല്യം. രാജ്യത്ത് ബി.ആർക് പ്രോഗ്രാം നടത്തുന്ന അംഗീകൃത സ്ഥാപനങ്ങളും പ്രവേശന നടപടിക്രമങ്ങളും www.coa.gov.in ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.