ന്യൂഡൽഹി: നീറ്റ് -യു.ജി 2026 പുനപരീക്ഷയുടെ ചോദ്യപേപ്പർ തയാറാക്കുന്ന വിദഗ്ധരെ ജൂൺ 21 വരെ കർശന സുരക്ഷാ നിയന്ത്രണങ്ങളോടെ ലോക്ഡൗണിൽ പാർപ്പിച്ചതായി വിവരം. മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സുരക്ഷ നടപടികൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംഭവം.
ചോദ്യപേപ്പർ തയ്യാറാക്കൽ, പരിശോധന, വിവർത്തനം തുടങ്ങിയ നടപടികളിൽ പങ്കാളികളായ എല്ലാവരെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, വിവര ചോർച്ച തടയുന്നതിനായി മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഇന്റർനെറ്റ് സൗകര്യങ്ങൾ, മറ്റ് ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും ഒഴിവാക്കിയാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. പുറംലോകവുമായി യാതൊരു തരത്തിലുള്ള ആശയവിനിമയവും അനുവദിക്കില്ല. പരീക്ഷ പൂർത്തിയാകുന്നതുവരെ വിദഗ്ധർ ഈ കേന്ദ്രത്തിൽ തുടരുമെന്നാണ് വിവരം. അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇവരെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കുക.
മേയ് മൂന്നിന് നടന്ന നീറ്റ്-യു.ജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയിരുന്നു. തുടർന്ന് ജൂൺ 21ന് പുനപരീക്ഷ നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) തീരുമാനിച്ചു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടി വരികയും ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ ബാധിക്കുകയും ചെയ്തതിനെ തുടർന്ന് പുനപരീക്ഷ വിവാദങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കർശന നടപടികൾ.
ചോദ്യ പേപ്പർ ചോർച്ച ആവർത്തിക്കാതിരിക്കാൻ വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. ചോദ്യപേപ്പറുകളുടെ തയാറെടുപ്പ് മുതൽ അച്ചടി, വിതരണം, പരീക്ഷാകേന്ദ്രങ്ങളിലെ സുരക്ഷ എന്നിവ വരെ കർശന നിരീക്ഷണത്തിലായിരിക്കും. ഡിജിറ്റൽ എൻക്രിപ്ഷൻ സംവിധാനങ്ങളും നിയന്ത്രിത പ്രവേശന സംവിധാനങ്ങളും ഉപയോഗിച്ചാണ് ചോദ്യപേപ്പറുകൾ കൈകാര്യം ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. കൂടാതെ, ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ വ്യോമസേന വിമാനങ്ങളുടെ സഹായം ഉറപ്പാക്കിയിട്ടുണ്ട്.
അതേസമയം, ജൂൺ 21ലെ പുനപരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപകമായി വ്യാജ വിവരങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലടക്കം പ്രചരിക്കുന്നുണ്ടെന്ന് എൻ.ടി.എ മുന്നറിയിപ്പ് നൽകി. നീറ്റ് യു.ജി പുനപരീക്ഷ ചോദ്യപേപ്പർ ചോർന്നതായും ഇവ പണം നൽകിയാൽ ലഭ്യമാക്കാമെന്നും കാണിച്ച് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളും ടെലഗ്രാം ചാനലുകളും മെസേജിങ് ഗ്രൂപ്പുകളും പ്രത്യക്ഷപ്പെടുകയായിരുന്നു. ഈ അവകാശ വാദങ്ങളെ എൻ.ടി.എ തള്ളിക്കളഞ്ഞു. വ്യാജ ചോദ്യപേപ്പറുകൾ, തെറ്റായ വിവര പ്രചാരണങ്ങൾ, സംശയാസ്പദമായ പ്രവർത്തനങ്ങൾ എന്നിവ തിരിച്ചറിയുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, മെസേജിങ് ആപ്ലിക്കേഷനുകൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നീറ്റ് യു.ജി പുനപരീക്ഷ ജൂൺ 21ന് ഉച്ച രണ്ടുമണി മുതൽ 5.15 വരെയാണ് നടക്കുക. പുനപരീക്ഷക്ക് മുന്നോടിയായി വിദ്യാർഥികൾക്കായി പരീക്ഷാ നഗരം സംബന്ധിച്ച അറിയിപ്പ് എൻ.ടി.എ. പുറത്തിറക്കിയിട്ടുണ്ട്. അഡ്മിറ്റ് കാർഡുകൾ ഉടൻ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് സുരക്ഷ നടപടികൾ വർധിപ്പിച്ചിരിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ, സി.ബി.എസ്.ഇ പ്ലസ് ടു ഒ.എസ്.എം മൂല്യനിർണയം, സി.ബി.എസ്.ഇ ത്രിഭാഷ നയം എന്നിവയിൽ കേന്ദ്ര വിദ്യാഭ്യാസവകുപ്പിനെതിരെയും എൻ.ടി.എക്കെതിരെയും വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.