ഐ.ഐ.ടി, എൻ.ഐ.ടികളിൽ ബിരുദ പ്രവേശനം; ജോസ കൗൺസലിങ്: രജിസ്ട്രേഷൻ ഇന്ന് മുതൽ
ഐ.ഐ.ടികൾ, എൻ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ, ജി.എഫ്.ടി.ഐകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ ഈ വർഷത്തെ എൻജിനീയറിങ്/ആർക്കിടെക്ചർ/പ്ലാനിങ് ബിരുദ കോഴ്സുകളിലേക്കുള്ള ഓൺലൈൻ കൗൺസലിങ്, ചോയിസ് ഫില്ലിങ്, സീറ്റ് അലോക്കേഷൻ നടപടികളിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ജൂൺ മൂന്നിന് ആരംഭിക്കും.
ഐ.ഐ.ടികളിലേക്ക് ജെ.ഇ.ഇ (അഡ്വാൻസ്) 2025ലും എൻ.ഐ.ടികൾ ഉൾപ്പെടെ മറ്റു സ്ഥാപനങ്ങളിലേക്ക് ജെ.ഇ.ഇ (മെയിൻ) 2025ലും റാങ്ക് / യോഗ്യത നേടിയവർക്ക് രജിസ്റ്റർ ചെയ്യാം. പ്രവേശനത്തിന് അതത് സ്ഥാപനങ്ങൾ നിഷ്കർഷിക്കുന്ന യോഗ്യത നേടിയിരിക്കണം.
ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (േജാസ)യുടെ ആഭിമുഖ്യത്തിലാണ് ഓൺലൈൻ കൗൺസലിങ്, സീറ്റ് അലോക്കേഷൻ നടപടികൾ. ഇതിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ പോർട്ടലായ https:/josaa.nic.in ൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ആറ് റൗണ്ടുകളിലായാണ് സീറ്റ് അലോക്കേഷൻ. ചോയിസ് ഫില്ലിങ്, ലോക്കിങ്, ഫീസടവ് അടക്കമുള്ള രജിസ്ട്രേഷൻ നടപടികൾ ജൂൺ 12നകം പൂർത്തിയാക്കണം.
സീറ്റ് അലോക്കേഷൻ ഷെഡ്യൂളുകളും പ്രവേശന നടപടികളും വെബ്സൈറ്റിൽ ബിസിനസ് റൂൾസിലുണ്ട്. സ്ഥാപനങ്ങളും അക്കാദമിക് പ്രോഗ്രാമുകളും സമയബന്ധിതമായി തെരഞ്ഞെടുത്ത് മുൻഗണനാക്രമത്തിൽ ചോയിസ് ഫില്ലിങ് ഒാപ്ഷനുകൾ വിനിയോഗിക്കുന്നതിൽ ശ്രദ്ധവേണം.
സ്ഥാപനങ്ങളും അക്കാദമിക് പ്രോഗ്രാമുകളും സീറ്റുകളും വെബ്സൈറ്റിലുണ്ട്. ഓപ്ഷൻ വിനിയോഗിക്കുന്നതിനാവശ്യമായ മാർഗ നിർദേശങ്ങൾ ബിസിനസ് റൂൾസിൽ ലഭ്യമാണ്. രജിസ്ട്രേഷനും ചോയിസ് ഫില്ലിങ്ങിനും ഫീസില്ല.
ജോസ ഷെഡ്യൂളുകൾ: രജിസ്ട്രേഷൻ, ചോയിസ് ഫില്ലിങ് ജൂൺ മൂന്ന് വൈകീട്ട് അഞ്ചിന് തുടങ്ങി 12 വൈകീട്ട് അഞ്ചിന് അവസാനിക്കും. ആർക്കിടെക്ച്ചർ ആപ്റ്റിട്യൂഡ് ടെസ്റ്റിൽ (എ.എ.ടി) യോഗ്യത നേടുന്നവർക്ക് ജൂൺ എട്ടുമുതൽ ചോയിസ് ഫില്ലിങ് നടത്താം. ജോസ സീറ്റ് അക്സപ്റ്റൻസ് ഫീസും ജൂൺ മൂന്നു മുതൽ മുൻകൂറായി അടക്കാം.
രജിസ്റ്റർ ചെയ്ത ചോയിസ്/ഒപ്ഷനുകളുടെ അടിസ്ഥാനത്തിൽ ജൂൺ ഒമ്പതിനും 11നും രണ്ട് മോക്ക് സീറ്റ് അലോക്കേഷൻ പ്രസീദ്ധീകരിക്കും. പ്രവേശന സാധ്യതകളറിയുന്നതിന് ഇതു സഹായകമാവും.
- ഒന്നാം റൗണ്ടിലെ ആദ്യ സീറ്റ് അലോക്കേഷൻ ജൂൺ 14 രാവിലെ 10ന് പ്രഖ്യാപിക്കും. ഫീസടച്ച് രേഖകൾ അപ് ലോഡ് ചെയ്ത് ഓൺലൈനിൽ റിപ്പോർട്ട് ചെയ്യുന്നതിന് ജൂൺ 18 വരെ സൗകര്യം ലഭിക്കും.
- രണ്ടാം റൗണ്ട് സീറ്റ് അലോക്കേഷൻ ജൂൺ 21 വൈകിട്ട് അഞ്ചിന്. 25നകം ഫീസടച്ച് ഓൺലൈനിൽ റിപ്പോർട്ട് ചെയ്യാം.
- മൂന്നാം റൗണ്ട് സീറ്റ് അലോക്കേഷൻ ജൂൺ 28ന്, ജൂലൈ രണ്ടു വരെ ഓൺലൈനിൽ റിപ്പോർട്ട് ചെയ്യാം.
- നാലാം റൗണ്ട് സീറ്റ് അലോക്കേഷൻ ജൂലൈ നാലിന്, ഓൺലൈൻ റിപ്പോർട്ടിങ് എട്ടു വരെ.
- അഞ്ചാം റൗണ്ട് സീറ്റ് അലോക്കേഷൻ 10ന്, റിപ്പോർട്ടിങ്ങിന് 14 വരെ സമയം ലഭിക്കും.
- അവസാനത്തെ ആറാം റൗണ്ട് സീറ്റ് അലോക്കേഷൻ ജൂലൈ 16ന്; 21 വരെ റിപ്പോർട്ടിങ് നടത്താം.
- അവസാനറൗണ്ട് അലോക്കേഷൻ എൻ.ഐ.ടികളിലേക്കും മറ്റും മാത്രമായിരിക്കും.
സീറ്റ് അലോക്കേഷനും റിപ്പോർട്ടിങ്ങും: ജോസ പോർട്ടലിൽ ലോഗിൻ ചെയ്ത് അലോക്കേഷനിലൂടെ ലഭിക്കുന്ന സീറ്റുകളിൽ സമയബന്ധിതമായി നടപടിക്രമം പാലിച്ച് പ്രവേശനം നേടേണ്ടതുണ്ട്. ഓൺലൈൻ റിപ്പോർട്ടിങ്ങിൽ വീഴ്ച വരുത്തുന്നപക്ഷം അലോട്ട് ചെയ്ത സീറ്റ് റദ്ദാക്കും. തുടർന്നുള്ള റൗണ്ടുകളിൽ പങ്കെടുക്കാൻ അനുവദിക്കില്ല.
അലോട്ട്മെന്റ് ലഭിക്കുന്നവർ ‘സീറ്റ് അലോട്ട്മെന്റ് ഇൻഡിമേഷൻ സ്ലിപ്’ ഡൗൺലോഡ് ചെയ്ത് ലഭിച്ച സീറ്റ് സ്വീകരിച്ച് പ്രവേശനം നേടുകയോ അല്ലാത്തപക്ഷം തുടർന്നുള്ള റൗണ്ടുകളിൽ മെച്ചപ്പെട്ട ചോയിസിനായി ഫ്രീസ്, സ്ലൈഡ്, ഫ്ലോട്ട് ഓപ്ഷനുകൾ വിനിയോഗിക്കുകയോ ചെയ്യാം. സീറ്റ് അക്സപ്റ്റൻസ് ഫീസ് അടച്ച് യഥാസമയം രേഖകൾ അപ് ലോഡ് ചെയ്തിരിക്കണം.
ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ്: അലോട്ട്മെന്റിൽ ലഭിച്ച സീറ്റ് സ്വീകരിക്കുകയും അത് നിലനിർത്തിക്കൊണ്ട് തുടർന്നുള്ള റൗണ്ടുകളിൽ പങ്കെടുക്കാതിരിക്കുന്നതിനായി ‘ഫ്രീസ്’ ഓപ്ഷൻ തെരഞ്ഞെടുക്കാം.ലഭിച്ച സീറ്റ് സ്വീകരിക്കുകയും തുടർന്നുള്ള റൗണ്ടുകളിൽ ഏതെങ്കിലും സ്ഥാപനത്തിൽ ഹയർ ഓപ്ഷൻ വഴി സീറ്റ് അലോക്കേഷൻ ആഗ്രഹിക്കുന്നവർക്ക് ‘ഫ്ലോട്ട്’ ഓപ്ഷൻ സ്വീകരിക്കാം.
ലഭിച്ച സീറ്റ് സ്വീകരിക്കുകയും തുടർന്നുള്ള റൗണ്ടുകളിൽ അലോട്ട് ചെയ്ത സ്ഥാപനത്തിനകത്ത് ഹയർ ഓപ്ഷനിലുള്ള പ്രോഗ്രാമിൽ സീറ്റ് അലോക്കേഷൻ പ്രതീക്ഷിക്കുന്നവർക്ക് ‘സ്ലൈഡ്’ വിനിയോഗിക്കാവുന്നതാണ്.
സീറ്റ് അക്സപ്റ്റൻസ് ഫീസ്: 30,000 രൂപ (ഇതിൽ ജോസ പ്രോസസിങ് ചാർജായ 5000 രൂപ ഉൾപ്പെടും) എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/പി.ഡബ്ല്യു.ഡി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് 15,000 രൂപ. ജോസ പ്രോസസിങ് ചാർജ് ഒഴികെ ബാക്കി തുക പ്രവേശന ഫീസിൽ ക്രമീകരിക്കും. ഡബിറ്റ്/െക്രഡിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖേന ഫീസടക്കാം.
എൻ.ഐ.ടി + സിസ്റ്റം’ അവസാന റൗണ്ടിൽ അലോട്ട്മെന്റ് ലഭിച്ചവർ സി.എസ്.എ.ബി സ്പെഷൽ റൗണ്ട് പ്രവേശന നടപടികൾ പൂർത്തിയായതിനുശേഷം പ്രവേശനം ലഭിച്ച സ്ഥാപനത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://csab.nic.in ൽ ലഭിക്കും.
ഐ.ഐ.ടികളിൽ പ്രവേശനത്തിന് പരീക്ഷാ സമയത്ത് എടുത്ത ബയോമെട്രിക് ഡേറ്റ ആധാരമാക്കിയുള്ള ബയോമെട്രിക് പരിശോധനയുണ്ടാവും. ഇതിൽ ക്രമക്കേട് കാണുന്നപക്ഷം പ്രവേശനം റദ്ദാകും.
സ്പെഷൽ റൗണ്ട്: ഐ.ഐ.ടികളിലേക്ക് സ്പെഷൽ/സ്പോട്ട് റൗണ്ട് അലോട്ട്മെന്റുണ്ടാകില്ല. എൻ.ഐ.ടി + സിസ്റ്റം ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷൽ റൗണ്ട് പ്രവേശന നടപടികൾ സ്വീകരിക്കുന്നത് സി.എസ്.എ.ബി (കേന്ദ്ര സീറ്റ് അേലാക്കേഷൻ ബോർഡ്) ആണ്. വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
സ്ഥാപനങ്ങൾ: ജെ.ഇ.ഇ അഡ്വാൻസ്ഡ് 2025 റാങ്കടിസ്ഥാനത്തിൽ രാജ്യത്തെ 23 ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും’ ജെ.ഇ.ഇ മെയിൻ 2025’ റാങ്കടിസ്ഥാനത്തിൽ 31 നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി ഷാപൂരിലും 26 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലും കേന്ദ്ര/സംസ്ഥാന ഫണ്ടോടുകൂടി പ്രവർത്തിക്കുന്ന 47 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് ‘ജോസ-2025’ സീറ്റ് അലോക്കേഷനിലൂടെ പ്രവേശനം.
എൻ.ഐ.ടികളിൽ 50 ശതമാനം സീറ്റുകളിൽ സ്വന്തം സംസ്ഥാനത്തുള്ളവർക്കും 50 ശതമാനം സീറ്റുകളിൽ ഇതരസംസ്ഥാനങ്ങളിലുള്ളവർക്കുമാണ് പ്രവേശനം. ഐ.ഐ.ടികളിൽ ദേശീയതലത്തിലാണ് പ്രവേശനം.
പ്രവേശന യോഗ്യത: ഐ.ഐ.ടികളിൽ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അടക്കം അഞ്ചു വിഷയങ്ങൾക്ക് മൊത്തം 75 ശതമാനം മാർക്കിൽ (എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 65 ശതമാനം മതി) കുറയാതെ പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ ആദ്യ ചാൻസിൽ പാസായിരിക്കണം.
2023 ജൂൺ 28നു ശേഷം വിജയിച്ചവരെയാണ് പരിഗണിക്കുക. അല്ലെങ്കിൽ പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ ഉയർന്ന 20 പെർസെൈന്റലിനുള്ളിൽ വിജയിച്ചവരാകണം. ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമക്കാരെയും പരിഗണിക്കും. ഇതേ യോഗ്യത തന്നെയാണ് എൻ.ഐ.ടി + സിസ്റ്റം സ്ഥാപനങ്ങളിലേക്കും. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ, സംവരണം അടക്കമുള്ള വിവരങ്ങൾ ജോസ-2025 ബിസിനസ് റൂൾസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.