ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് പൊതു അഭിപ്രായം മാനിച്ച് മാത്രം -മന്ത്രി

തിരുവനന്തപുരം: ഒന്നാംക്ലാസ് പ്രവേശനത്തിന് കേന്ദ്ര നിർദേശപ്രകാരം ആറ് വയസ്സ് നിർബന്ധമാക്കുന്നത് പൊതു അഭിപ്രായം മാനിച്ച് മാത്രമേ നടപ്പാക്കാനാകൂവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സ്കൂള്‍ പ്രവേശനത്തിന് കേരളത്തില്‍ നിലവില്‍ അഞ്ച് വയസ്സാണ്. പൊതുസമൂഹത്തിന്റെയും രക്ഷാകർത്താക്കളുടെയും അക്കാദമിക വിദഗ്ധരുടെയും അഭിപ്രായം മാനിച്ച് മാത്രമേ ഇതിൽ മാറ്റം വരുത്താനാകൂവെന്ന് നിയമസഭയിലെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.

2020ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാമത്തെ വയസ്സ് മുതൽ മൂന്ന് വർഷത്തെ പ്രീ-പ്രൈമറി വിദ്യാഭ്യാസം, ആറാം വയസ്സിൽ ഒന്നാം ക്ലാസ് എന്നിങ്ങനെയാണ് വിഭാവനം ചെയ്യുന്നത്.

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസം വീണ്ടും കേന്ദ്രം നിർദേശം നൽകിയിരുന്നു. കേരളം അടക്കം പല സംസ്ഥാനങ്ങളും നിർദേശം നടപ്പാക്കാത്ത പശ്ചാത്തലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും നിർദേശം നൽകിയത്. കേരളത്തിൽ കേന്ദ്രീയ വിദ്യാലായങ്ങൾ മാത്രമാണ് ആറ് വയസ്സ് നിർദേശം നടപ്പാക്കിയത്.

സംസ്ഥാന സിലബസ് പിന്തുടരുന്ന സംസ്ഥാനത്തെ സർക്കാർ-എയ്‌ഡഡ് സ്കൂളുകളിലും സി.ബി.എസ്.ഇ സ്കൂളുകളിലും മറ്റും അഞ്ച് വയസ്സിൽ തന്നെ ഒന്നാം ക്ലാസിൽ പ്രവേശനം ലഭിക്കുന്നുണ്ട്. അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ പല സ്കൂളുകളിലും ആരംഭിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ആറ് വയസ്സ് മാനദണ്ഡം കർശനമായി നടപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.

Tags:    
News Summary - Raise minimum age for class I admission to six only by respecting public opinion - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.