എടക്കര (മലപ്പുറം): ന്യൂനപക്ഷ വിദ്യാർഥികൾക്ക് നൽകുന്ന പ്രീ െമട്രിക് സ്കോളര്‍ഷിപ് വാങ്ങിയെടുക്കണമെങ്കിൽ വിദ്യാർഥികളും രക്ഷിതാക്കളും ഓടി വിയർക്കേണ്ട അവസ്ഥയാണ്. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിെൻറ പുതിയതീരുമാനമാണ് അപേക്ഷകരായ വിദ്യാര്‍ഥികളെ വലക്കുന്നത്. അപേക്ഷ നല്കുന്ന വിദ്യാര്‍ഥികള്‍ വരുമാന സര്‍ട്ടിഫിക്കറ്റുകൂടി അപേക്ഷയില്‍ ഉള്‍പ്പെടുത്തണമെന്ന പുതിയ ഉത്തരവ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിനയായി മാറിയിരിക്കുകയാണ്.
ഡിസംബര്‍ 31നായിരുന്നു പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. മിക്ക വിദ്യാര്‍ഥികളും ഈ തീയതിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, അപേക്ഷയില്‍ വരുമാന സര്‍ട്ടിഫിക്കറ്റുകൂടി ചേര്‍ക്കണമെന്ന് 31ന് ശേഷം സര്‍ക്കുലര്‍ ഇറങ്ങി. അതിനാൽ, നേരത്തെ വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ കാണിച്ച വരുമാനവും പിന്നീട് വില്ലേജ് ഓഫിസില്‍നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റിലെ വരുമാനവും തമ്മില്‍ അന്തരമുണ്ടായി. ഇക്കാരണത്താല്‍ മുമ്പ് നല്കിയ അപേക്ഷ ഡിഫക്ട് ചെയ്തെങ്കില്‍ മാത്രമേ പുതിയ വരുമാനം ചേര്‍ത്ത് എഡിറ്റ് ചെയ്ത് വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍, ഡിഫക്ട് ചെയ്യുന്നതിനുള്ള ഓപ്ഷന് വെബ്സൈറ്റില്‍ ഇല്ലാത്തതാണ് വിദ്യാര്‍ഥികളെ വലക്കുന്നത്. സ്കൂളിൽ നിന്ന് ഇതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്.
സർക്കാരിന്‍റെ പുതിയ നിർദേശ പ്രകാരം പ്രീ മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ വില്ലേജ് ഓഫീസറിൽ നിന്ന് ലഭിച്ച വരുമാന സർട്ടിഫിക്കറ്റ് നിർബന്ധം ആക്കി അറിയിപ്പ് വന്നതായാണ് സ്കൂളുകളിൽ നിന്ന് അറിയിച്ചിരിക്കുന്നത്. ഇതുവരെ റേഷൻ കാർഡിലെ വരുമാനം അനുസരിച്ചു രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയായിരുന്നെന്നും പുതിയ നിർദേശപ്രകാരം ഇൗ വർഷം പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിച്ച എല്ലാ കുട്ടികളുടെയും രക്ഷിതാക്കൾ അക്ഷയ കേന്ദ്രം വഴി അപേക്ഷ നൽകി വരുമാന സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണെന്നും നിർദേശത്തിൽ പറയുന്നു.
വരുമാന സർട്ടിഫിക്കറ്റ് കിട്ടിയാൽ സ്കോളർഷിപ്പ് അപേക്ഷയിൽ രേഖപ്പെടുത്തിയ വരുമാനം തന്നെ ആണെങ്കിൽ സ്കൂളിൽ കൊണ്ടു വരണമെന്നും മറിച്ചു വരുമാനം മുമ്പ് കൊടുത്തതിൽ നിന്ന് വ്യത്യാസം ഉണ്ടെങ്കിൽ വിവരം സ്കൂളിൽ അറിയിക്കേണ്ടതും ശേഷം നേരത്തെ ലഭിച്ച പ്രിൻ്റുമായി അക്ഷയ കേന്ദ്രത്തിൽ പോയി സ്കോളർഷിപ്പ് അപേക്ഷയിൽ വരുമാനം മാറ്റണമെന്നും നിർദേശമുണ്ട്. ജനുവരി 15 നകമാണ് ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.
കേവലം 1000 രൂപയുടെ സ്കോളര്‍ഷിപ്പിന് വേണ്ടി സ്കൂളുകളിലും അക്ഷയകേന്ദ്രങ്ങളിലും വില്ലേജ് ഓഫിസുകളിലും കയറിയിറങ്ങി രക്ഷിതാക്കളും വിദ്യാര്‍ഥികളും വലഞ്ഞിരിക്കുകയാണ്. സ്കോളര്ഷിപ്പിെൻറ ഈ വെബ്സൈറ്റില്‍ ഡിഫക്ട് ഓപ്ഷന് ഇല്ലാത്തതിനാല്‍ അധ്യാപകരും അക്ഷയ സെൻററുകളും നിസ്സഹായരാണ്.
പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 15 ആണ്. പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.