ന്യൂഡൽഹി: കോവിഡ് വാക്സിൻ തയാറാകുന്നതു വരെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലെന്നും കോവിഡിനിടയിലും ജീവിതം മുന്നോട്ടു പോകേണ്ടതുണ്ടെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതി മുറികൾപോലും വാദം നടക്കുന്നതിന് തയാറെടുപ്പുകൾ നടത്തിവരുകയാണ്. രാജ്യത്തെ സ്ഥിതി സർക്കാറിനും സർക്കാർ ഏജൻസികൾക്കും നല്ലതുപോലെ അറിയാം. സർക്കാർ ഉചിതമായ തീരുമാനം എടുക്കും. അതിനാൽ, പരീക്ഷ നടത്താനുള്ള സർക്കാറിെൻറ നയപരമായ തീരുമാനത്തിൽ തങ്ങൾ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. പരീക്ഷ നീട്ടിവെക്കുന്നതിനെ പരീക്ഷ ഏജൻസി (എൻ.ടി.എ) എതിർത്തു.
വേണ്ട സുരക്ഷ ഏർപ്പെടുത്തിക്കൊണ്ട് നീറ്റ് പരീക്ഷ നടത്തുമെന്ന് എൻ.ടി.എക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉറപ്പു നൽകി. ജെ.ഇ.ഇ സെപ്റ്റംബർ ആദ്യവാരവും നീറ്റ് സെപ്റ്റംബർ 13നും നടത്തുമെന്നാണ് എൻ.ടി.എ പ്രഖ്യാപിച്ചിരുന്നത്. പരീക്ഷ മാറ്റിവെക്കണമെന്ന് 11 സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ സമർപ്പിച്ച ഹരജിയാണ് കോടതി തിങ്കളാഴ്ച തള്ളിയത്.
അതേസമയം, ഗൾഫിൽ നീറ്റ് സെൻററുകൾ അനുവദിക്കണം, ഓൺലൈനായി പരീക്ഷകൾ നടത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഖത്തർ കെ.എം.സി.സിയും മറ്റും സമർപ്പിച്ച ഹരജിയിൽ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ നിലപാട് തേടിയിരിക്കുകയാണ് സുപ്രീംകോടതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.