തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് ഫീസ് ഘടന റദ്ദാക്കുകയും പുനഃപരിശോധനക്ക് ഹൈകോടതി നിർദേശം നൽകുകയും ചെയ്തതോടെ രണ്ടുതവണ പൂർത്തിയാക്കിയ നടപടിക്രമം ഫീസ് നിർണയസമിതി ആവർത്തിക്കേണ്ടിവരും. നേരത്തേ രണ്ടുതവണ ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയ സമിതി ഫീസ് നിശ്ചയിച്ചിരുന്നു.
2017ൽ നടത്തിയ ആദ്യഫീസ് നിർണയത്തിനെതിരെ സ്വാശ്രയ മാനേജ്മെൻറ് അസോസിയേഷൻ കോടതിയെ സമീപിച്ചിരുന്നു. സമിതി യോഗത്തിൽ ക്വാറം തികഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി ആദ്യഫീസ് നിർണയം റദ്ദാക്കി, പുനർനിർണയത്തിന് ഉത്തരവിട്ടത്. ഇതിനിടെ സർക്കാർ ഒാർഡിനൻസിലൂടെ സമിതിയുടെ ഘടന മാറ്റുകയും പുനഃസംഘടിപ്പിച്ച സമിതി 2019ൽ ഫീസ് ഘടന പുനർനിർണയിക്കുകയും ചെയ്തു.
നേരത്തേ നിശ്ചയിച്ചതിലും പത്ത് ശതമാനം വരെ വർധനയോടെയായിരുന്നു രണ്ടാമത്തെ നിർണയം. ഇതിലും തൃപ്തിയാകാതെയാണ് മാനേജ്മെൻറുകൾ വീണ്ടും ഹൈകോടതിയെ സമീപിച്ചത്. ഫീസ് നിർണയത്തിനായി മാനേജ്മെൻറുകളിൽനിന്ന് രേഖകൾ ആവശ്യപ്പെട്ട ഹൈകോടതി തീരുമാനത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കേസ് വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി ഹൈകോടതിയോട് നിർദേശിച്ചു. കേസ് പരിഗണിച്ച ഹൈകോടതി ഫീസ് നിർണയം റദ്ദാക്കുകയും പുനഃപരിശോധിക്കാൻ നിർദേശിക്കുകയും ചെയ്തു. സമിതിക്ക് ഫീസ് നിശ്ചയിക്കാൻ അധികാരമില്ലെന്ന വാദമാണ് മാനേജ്മെൻറ് കോടതിയിൽ ആവർത്തിച്ചത്.
പുനഃപരിശോധനക്ക് കോടതി നിർദേശം നൽകിയതോടെ മാനേജ്മെൻറുകളുടെ വാദം കോടതി തള്ളിയതിന് സമാനമായി. 5.5 ലക്ഷം മുതൽ 6.5 ലക്ഷം വരെയാണ് വിവിധ കോളജുകൾക്ക് വരവ് ചെലവ് കണക്കുകൾ പരിശോധിച്ച് ഫീസായി നിശ്ചയിച്ചത്. കോടതി വിധിയോടെ നേരത്തേ ആഴ്ചകൾ എടുത്ത് രണ്ടുതവണ നടത്തിയ അതെ നടപടികൾ സമിതി ആവർത്തിക്കേണ്ടിവരും. അതേസമയം, വിധി പകർപ്പ് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് ആരോഗ്യമന്ത്രിയുടെ ഒാഫിസ് പറയുന്നത്.
2017-18, 2018-19, 2019-20 വർഷങ്ങളിലെ ഫീസ് ഘടനക്ക് പുറമെ 2020-21 വർഷത്തെ ഫീസ് ഘടന കൂടി സമിതി നിശ്ചയിക്കേണ്ടിവരും. കോളജുകളുടെ വരവ് ചെലവ് കണക്കുകൾ വീണ്ടും പരിശോധിച്ച നടപടികൾ ആവർത്തിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.