സി.ബി.എസ്.ഇ 12ാം ക്ലാസ് പുനർമൂല്യനിർണയം; അധിക തുക തിരികെ നൽകും

ന്യൂഡൽഹി: 12ാം ക്ലാസ് പരീക്ഷ ഫലത്തിന് ശേഷമുള്ള പുനർമൂല്യനിർണയ പ്രക്രിയക്കിടെയുണ്ടായ സാങ്കേതിക തകരാറുകൾമൂലം വിദ്യാർഥികളിൽനിന്ന് അധികമായി ഈടാക്കിയ തുക തിരികെ നൽകുമെന്ന് സി.ബി.എസ്.ഇ. പുനർമൂല്യനിർണയ സമയത്ത് വിദ്യാർഥികൾ നേരിട്ട സാങ്കേതിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള പരാതികളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അധികൃതർ സർക്കുലർ പുറത്തിറക്കിയത്.

സർവർ തകരാറുകൾ, പേമെന്റ് ഗേറ്റ്‌വേയിലെ പ്രശ്നങ്ങൾ, പ്രവർത്തനപരമായ പിഴവുകൾ തുടങ്ങിയ വിഷയങ്ങളിൽ രാജ്യവ്യാപക പ്രതിഷേധം ഉണ്ടായതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ ഇടപെടൽ. പോർട്ടലിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ഐ.ഐ.ടി വിദഗ്ധരുടെ സഹായം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തേടിയിട്ടുണ്ട്. ഐ.ഐ.ടി മദ്രാസ്, ഐ.ഐ.ടി കാൺപുർ എന്നിവിടങ്ങളിൽനിന്നുള്ള പ്രഫസർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘത്തെ ഇതിനായി വിദ്യാഭ്യാസ മന്ത്രി ചുമതലപ്പെടുത്തി.

പുനർമൂല്യനിർണയത്തിനായി ചില വിദ്യാർഥികളിൽനിന്ന് നിശ്ചിത തുകയേക്കാൾ കൂടുതൽ പണം ഈടാക്കിയപ്പോൾ, മറ്റു ചിലരിൽനിന്ന് കുറഞ്ഞ തുകയാണ് ഈടാക്കപ്പെട്ടത്. സാങ്കേതിക തകരാർമൂലം അർഹതപ്പെട്ടതിനേക്കാൾ കൂടുതൽ തുക നഷ്ടപ്പെട്ട എല്ലാ വിദ്യാർഥികൾക്കും അവർ ഏത് പേമെന്റ് രീതിയാണോ പണമടക്കാൻ ഉപയോഗിച്ചത് അതേ മാർഗത്തിലൂടെത്തന്നെ അധിക തുക തിരികെ നൽകും. കുറഞ്ഞ തുക മാത്രം ഈടാക്കപ്പെട്ട വിദ്യാർഥികളെ ബാക്കി തുക അടക്കുന്നതിനായി പിന്നീട് പ്രത്യേകം വിവരമറിയിക്കും.

ഫീസ് അടക്കുന്നതിൽ വ്യത്യാസങ്ങൾ വന്നിട്ടുണ്ടെങ്കിലും, ബാധിക്കപ്പെട്ട എല്ലാ വിദ്യാർഥികൾക്കും ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ലഭ്യമാക്കുമെന്നും ഇതിനായി വിദ്യാർഥികൾ വീണ്ടും പുതിയ അപേക്ഷകൾ സമർപ്പിക്കേണ്ടതില്ലെന്നും ബോർഡ് വ്യക്തമാക്കി. പോർട്ടലിൽ പെട്ടെന്നുണ്ടായ അമിതമായ തിരക്കാണ് തിരക്കേറിയ സമയങ്ങളിൽ ഇത്തരം സാങ്കേതിക തടസ്സങ്ങൾക്ക് കാരണമായതെന്നാണ് സി.ബി.എസ്.ഇ നൽകുന്ന വിശദീകരണം. 

Tags:    
News Summary - CBSE Class 12th Revaluation; Excess amount will be refunded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.