കൊച്ചി: ശ്രീനാരായണഗുരു ഓപൺ സർവകലാശാലക്ക് യു.ജി.സി അംഗീകാരം നൽകാത്ത കോഴ്സുകളിൽ വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താൻ കേരളത്തിലെ മറ്റ് സർവകലാശാലകൾക്ക് ഹൈകോടതിയുടെ അനുമതി. ഓപൺ സർവകലാശാലക്ക് അംഗീകാരം ലഭിച്ച ഏഴ് കോഴ്സുകളിൽ ഒഴികെയുള്ളവയിലേക്ക് മറ്റ് സർവകലാശാലകൾക്ക് അപേക്ഷ ക്ഷണിക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
എന്നാൽ, ഓപൺ സർവകലാശാലക്ക് അനുമതി ലഭിച്ച കോഴ്സുകൾ മറ്റുള്ളവക്ക് നടത്താനാകുമോയെന്ന കാര്യത്തിൽ വിശദവാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഹരജി ഒരു മാസത്തിനുശേഷം പരിഗണിക്കാൻ മാറ്റി.ഹരജി പരിഗണിക്കവെ ഓപൺ സർവകലാശാലക്ക് ഏഴ് കോഴ്സുകളിൽ അംഗീകാരം നൽകിയതായി യു.ജി.സി അഭിഭാഷകൻ അറിയിക്കുകയായിരുന്നു.
ബി.എ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബി), എം.എ (മലയാളം, ഇംഗ്ലീഷ്) കോഴ്സുകൾക്കാണ് യു.ജി.സി അംഗീകാരം ലഭിച്ചത്. ശ്രീനാരായണഗുരു സർവകലാശാലയല്ലാതെ മറ്റു സർവകലാശാലകൾ വിദൂര പഠന കോഴ്സുകൾ നടത്തുന്നത് തടഞ്ഞ സംസ്ഥാന സർക്കാർ വിജ്ഞാപനത്തിനെതിരെ വിവിധ സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ പഠനം നടത്തുന്ന ഒരു കൂട്ടം വിദ്യാർഥികൾ നൽകിയ ഹരജിയാണ് പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.