കാലിക്കറ്റ്: ആദ്യ അലോട്ട്മെന്‍റായി; വെബ്സൈറ്റ് തുറക്കാനാവാതെ വിദ്യാര്‍ഥികള്‍

മെറിറ്റ് ക്വോട്ടയില്‍ 28,000പേര്‍ ആദ്യ അലോട്ട്മെന്‍റില്‍ ഇടംപിടിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ഡിഗ്രി ഏകജാലക പ്രവേശത്തിനുള്ള ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.
മെറിറ്റ് ക്വോട്ടയില്‍ 28,000പേര്‍ ആദ്യ അലോട്ട്മെന്‍റില്‍ ഇടംപിടിച്ചു. രണ്ടാം അലോട്ട്മെന്‍റിലാണ് സംവരണവിഭാഗങ്ങള്‍ക്കുള്ള പ്രവേശം. അലോട്ട്മെന്‍റ് ലഭിച്ചവര്‍ ജൂലൈ 11ന് വൈകീട്ട് അഞ്ചിന് മുമ്പ് സര്‍വകലാശാലാ അക്കൗണ്ടില്‍ ഇ-പെയ്മെന്‍റായി 425 രൂപ ഫീസടക്കണം. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് 100 രൂപയാണ് ഫീസ്. www.cuonline.ac.in വെബ്സൈറ്റ് സന്ദര്‍ശിച്ച് പെയ്മെന്‍റ് രജിസ്റ്റര്‍ ചെയ്തുവെന്ന് ഉറപ്പാണം. ഫീസ് അടക്കാത്ത വിദ്യാര്‍ഥികള്‍ അലോട്ട്മെന്‍റില്‍നിന്ന് പുറത്താവും. ഫസ്റ്റ് ഓപ്ഷനില്‍ അലോട്ട്മെന്‍റ് ലഭിച്ചവരും ഇപ്പോള്‍ കിട്ടിയ ഓപ്ഷനില്‍ കോളജില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരും ഉയര്‍ന്ന ഓപ്ഷന്‍ റദ്ദാക്കി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ജൂലൈ 10,13 തീയതികളില്‍ കോളജുകളില്‍ ചേരണം. ഇപ്പോള്‍ ലഭിച്ച അലോട്ട്മെന്‍റില്‍ തൃപ്തരാകാത്തവര്‍ ഉയര്‍ന്ന ഓപ്ഷന്‍ റദ്ദാക്കാതെ അടുത്ത അലോട്ട്മെന്‍റിനായി കാത്തിരിക്കണമെന്നും ഏകജാലക പ്രവേശവിഭാഗം ഡയറക്ടര്‍ ഡോ. ജോസ് പുത്തൂര്‍ അറിയിച്ചു.

അതിനിടെ, അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചെങ്കിലും വെബ്സൈറ്റ് തുറക്കാനാവാത്തത് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി. വ്യാഴാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ച ആദ്യ അലോട്ട്മെന്‍റ് വെള്ളിയാഴ്ചയാണ് വെബ്സൈറ്റിലിട്ടത്. ട്രയല്‍ അലോട്ട്മെന്‍റ് പോലെ ആദ്യ അലോട്ട്മെന്‍റും നിശ്ചയിച്ചതുപോലെ പ്രസിദ്ധീകരിക്കാനായില്ല.

വെള്ളിയാഴ്ച രാവിലെ മുതല്‍തന്നെ ഇന്‍റര്‍നെറ്റ് കഫേക്ക് മുന്നില്‍ വിദ്യാര്‍ഥികള്‍ അലോട്ട്മെന്‍റിനായി കാത്തിരുന്നു.
വൈകീട്ടും അലോട്ട്മെന്‍റ് വിവരമറിയാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചില്ല. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ 259 സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് കോളജുകളിലെ 45000 സീറ്റുകളിലേക്കാണ് ഏകജാലകം വഴി പ്രവേശം. ഒരു ലക്ഷം പേരാണ് അപേക്ഷകര്‍. ജൂലൈ 15ന് രണ്ടും 22ന് മൂന്നും അലോട്ട്മെന്‍റുകള്‍ പ്രസിദ്ധീകരിക്കും. ഇതിനുശേഷം സ്പോട്ട് അഡ്മിഷന്‍ നടത്തും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.