അഡിഡാസിലും കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യ ടെക് ഹബിൽ നൂറുകണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമാകും
ന്യൂഡൽഹി: ആഗോള സ്പോർട്സ് വെയർ കമ്പനിയായ അഡിഡാസിന്റെ ഇന്ത്യയിലെ ടെക് വിഭാഗത്തിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. ഗുരുഗ്രാമിലെ ഇന്ത്യ ടെക് ഹബിൽ ജോലി ചെയ്യുന്ന വലിയൊരു വിഭാഗത്തെ കൂട്ടപ്പിരിച്ചുവിടൽ ബാധിച്ചേക്കും.
സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, ഡാറ്റാ എൻജിനീയർമാർ തുടങ്ങിയവരെയാണ് ഒഴിവാക്കുകയെന്നാണ് വിവരം. ഇന്ത്യയിലെ ടെക്നോളജി വിഭാഗത്തിൽ ചില തസ്തികകൾ വെട്ടിക്കുറക്കുമെന്ന് അഡിഡാസ് സ്ഥിരീകരിച്ചു. എന്നാൽ എത്ര ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ബിസിനസിന്റെ മാറുന്ന ആവശ്യങ്ങൾക്ക് അനുസരിച്ച് ഓപറേറ്റിങ് മോഡലിനെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് കമ്പനിയുടെ വിശദീകരണം. കമ്പനിയുടെ ചില ഭാഗങ്ങൾ ലളിതമാക്കുക, പ്രധാനപ്പെട്ട കഴിവുകൾ ശക്തിപ്പെടുത്തുക, ദീർഘകാല വളർച്ചക്കായി കമ്പനിയെ സജ്ജമാക്കുക എന്നിവയാണ് ലക്ഷ്യങ്ങളെന്നും കമ്പനി പറയുന്നു.
ഗുരുഗ്രാം ടെക് ഹബിൽ ഏകദേശം 700 ജീവനക്കാരുണ്ടെന്നും ഇതിൽ 350ഓളം പേർക്ക് ജോലി നഷ്ടമാകുമെന്നുമാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 15ന് വിളിച്ചുചേർത്ത യോഗത്തിലാണ് ജീവനക്കാരെ പുനഃസംഘടന സംബന്ധിച്ച വിവരം അറിയിച്ചതെന്നാണ് വിവരം. ചില ജീവനക്കാർക്ക് അതേ ദിവസം തന്നെ എക്സിറ്റ് ലെറ്റർ ലഭിച്ചു. മറ്റൊരു വിഭാഗത്തോട് ഡിസംബർ 15 വരെ തുടരാനും ഈ കാലയളവിൽ മറ്റ് ടെക് ഹബുകളിലെ സഹപ്രവർത്തകർക്ക് ചുമതലകൾ കൈമാറാനും നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം.
ഡിസംബർ വരെ തുടരുന്ന ജീവനക്കാർക്ക് കമ്പനിക്കുള്ളിൽ തന്നെ മറ്റൊരു ജോലി കണ്ടെത്താനും അവസരം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അത്തരത്തിൽ മറ്റൊരു തസ്തിക ലഭിക്കാത്തവരുടെ അവസാന ജോലി ദിവസം ഡിസംബർ 15 ആയിരിക്കുമെന്ന് ജീവനക്കാരെ അറിയിച്ചതായും പറയുന്നു.
പിരിച്ചുവിടലുമായി ബന്ധപ്പെട്ട സെവറൻസ് പാക്കേജ്, നോട്ടീസ് പേ, മറ്റ് പുനർനിയമന സഹായങ്ങൾ എന്നിവ സംബന്ധിച്ച് അഡിഡാസ് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അഡിഡാസിന്റെ ഗുരുഗ്രാം ഓഫീസിൽ പ്രാദേശിക മാർക്കറ്റിങ് വിഭാഗത്തിനൊപ്പം കമ്പനിയുടെ ഗ്ലോബൽ എൻജിനീയറിങ് ടെക് ഹബുകളിലൊന്നും പ്രവർത്തിക്കുന്നുണ്ട്. 2024ൽ ചെന്നൈയിൽ ഗ്ലോബൽ ബിസിനസ് സർവീസസ് സെന്ററും കമ്പനി ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.