സ്കൂളുകളിൽ ലഹരി വിരുദ്ധ ജാഗ്രതാ പ്രവർത്തനത്തിന് കർമപദ്ധതി

തിരുവനന്തപുരം : സ്കൂളുകളിൽ ലഹരി വിരുദ്ധ ജാഗ്രതാ പ്രവർത്തനത്തിന് കർമ പദ്ധതി. ഓരോ ജില്ലയില്‍ നിന്നും 10 വീതം സ്കൂളുകളെ തിരഞ്ഞെടുത്ത് ഈ സ്കൂളുകളിലും പ്രദേശത്തും കൂടുതല്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിവിരുദ്ധ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കി പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനിച്ചു.

സ്കൂള്‍ വിദ്യാർഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനായി ജില്ലാതല സമിതിയും അതിനെ തുടര്‍ന്ന് വാര്‍ഡ്തല സമിതിയും രൂപീകരിച്ചു. സ്കൂള്‍ തല ജനജാഗ്രത സമിതിയില്‍ പി.ടി.എ പ്രസിഡന്‍റ് അധ്യക്ഷനും പ്രിന്‍സിപ്പാള്‍/പ്രധാനാധ്യാപകന്‍ കണ്‍വീനറായും പ്രവര്‍ത്തിക്കും.

2023-24 സാമ്പത്തിക വര്‍ഷം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 75 ലക്ഷം രൂപ നീക്കി വെച്ചു. അത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പി.ടി.എ, മദര്‍ പി.ടി.എ യോഗങ്ങള്‍ വിളിച്ചു കൂട്ടി രക്ഷകര്‍ത്തൃ ബോധവല്‍ക്കരണം നടപ്പിലാക്കുന്നതിനും ആലോചനയുണ്ട്.

അധ്യാപകര്‍ക്കും അതിലൂടെ കുട്ടികള്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നതിന്‍റെ ഭാഗമായി നവചേതന മൊഡ്യൂള്‍ കേരളത്തിന്‍റെ സാഹചര്യത്തിനനുസരിച്ച് രൂപീകരിച്ച് പരിശീലനം നല്‍കുന്നതിന് ആലോചനകള്‍ എസ്.സി.ഇ.ആര്‍.ടി യുമായി നടന്നുവരുന്നു.

ആദ്യഘട്ടത്തില്‍ ഏതാനും ജില്ലകളിലെ അധ്യാപകരെ ഉള്‍പ്പെടുത്തി പരിശീലനമാണ് നടപ്പിലാക്കുന്നത്. എക്സൈസ്, പോലീസ്, വനിതാ ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ആരോഗ്യം, വിമുക്തി മിഷന്‍ എന്നിവരുടെ സഹകരണത്തോടെ ആയിരിക്കും പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.

കുട്ടികളുടെ ബാഡ്ജ്

പരിശീലനപരിപാടിയുടെ ഭാഗമായി എല്ലാജില്ലകളിലും പരമാവധി കുട്ടികള്‍ക്ക് പ്രൊഫിഷ്യന്‍സി ബാഡ്ജ് പരിശീലനം നല്‍കി. ലഹരിബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഒന്നായ കാവലാള്‍ എന്ന പരിപാടിയുടെ ഭാഗമായി 1394 ഹയര്‍സെക്കന്‍ററി എന്‍.എസ്.എസ്.യൂനിറ്റുകളും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എക്സൈസ് വകുപ്പിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ചു.

സ്കൂള്‍ പരിസരത്തെ ലഹരിവസ്തുക്കളെ സംബന്ധിച്ചുളള പരാതികളും, കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുളള വിവരങ്ങളും രഹസ്യമായി എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിനായി സൗകര്യം ഒരുക്കി. ലഹരി ഉപയോഗംമൂലം വിദ്യാർഥികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളും, പെരുമാറ്റ വൈകല്യങ്ങളും നേരിട്ട് എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിനുളള സൗകര്യം ലഭ്യമാക്കി.

നിലവില്‍ വിമുക്തി മിഷന്‍റെ ആഭിമുഖ്യത്തില്‍ 14 റിഹാബിലിറ്റേഷന്‍ സെന്‍ററുകളും സാമൂഹ്യ നീതി വകുപ്പിന്‍റെ നിയന്ത്രണത്തിലുളള രണ്ട് റീഹാബിലിറ്റേഷന്‍ സെന്‍ററും ഉള്‍പ്പെടെ 16 സെന്‍ററുകളും, എന്‍.ജി.ഒ മുഖേന നടത്തുന്ന സെന്‍ററുകളുടെ സേവനവും കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്തുന്ന രീതിയില്‍ ലഭ്യമാക്കുന്നതിനുളള ചര്‍ച്ചകള്‍ നടത്തി. ആരോഗ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തിലുളള അഡോളസെന്‍റ്സ് സെന്‍ററുകളുടെ സേവനവും കുട്ടികള്‍ക്ക് പ്രയോജനപ്രദമാക്കുന്നവിധം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും. 

സംസ്ഥാനതല പ്രവേശനോത്സവം ഇത്തവണ മലയിന്‍കീഴ് സ്കൂളിൽ. സ്കൂള്‍തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ പ്രവേശനോത്സവം സംഘടിപ്പിക്കും. സംസ്ഥാനതല പ്രവേശനോൽസവത്തിന് കാട്ടാക്കട എം.എല്‍.എ ഐ.ബി.സതീഷിന്‍റെ അധ്യക്ഷതയില്‍ സംഘാടക സമിതി പ്രവര്‍ത്തനം ആരംഭിച്ചു.

Tags:    
News Summary - Action plan for anti-drug vigilance in schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.