ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് മിഴി തുറന്ന നാളുകളിൽ എത്രയായിരുന്നിരിക്കും ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക്? രൂപ അനുദിനം താഴേക്ക് കൂപ്പുകുത്തുന്ന നാളുകളിൽ തോന്നുന്ന ആകാംക്ഷ. രേഖകളിൽ പറയുന്നത്, 1948ൽ ഒരു ഡോളറിന് നാല് രൂപയിൽതാഴെയായിരുന്നു വില എന്നാണ്. 1950ലെത്തിയപ്പോൾ, ഡോളറിന് 4.79 രുപയായി. പിന്നീട്, ക്രമാനുഗതമായും അതിവേഗത്തിലുമൊക്കെയാണ് രൂപ താഴേക്കിറങ്ങി ഡോളറിന് 72 രൂപ എന്ന നിലയിൽവരെ എത്തിയത്. കഴിഞ്ഞ ഏഴുപതിറ്റാണ്ടിനിടെ, ഏതാണ്ട് 18 മടങ്ങ് വിലയിടിഞ്ഞു!
ഇനി മലയാളികൾക്ക് ഏറെ പരിചിതമായ ഗൾഫ് കറൻസിയുമായി താരതമ്യം ചെയ്താലോ? പ്രവാസത്തിെൻറ അരനൂറ്റാണ്ടൊന്നും നോക്കണ്ട, മൂന്നോ നാലോ പതിറ്റാണ്ടിനപ്പുറം, ഒരു ദിർഹം നാട്ടിേലക്കയച്ചാൽ, ഇവിടെ കിട്ടുന്നത് രണ്ടുരൂപയായിരുന്നു എന്ന് വിശദീകരിക്കുന്ന പ്രവാസികളെ കാണാം. ഒരു പതിറ്റാണ്ട് മുമ്പ്, 2008ൽ ഒരു യു.എ.ഇ ദിർഹം നാട്ടിലേക്കയച്ചാൽ, ഇവിടെ ബാങ്കിൽ ക്രെഡിറ്റ് ചെയ്തിരുന്നത് 12.50 രൂപയായിരുന്നു.
എന്നാൽ, ഏറ്റവും പുതിയ കണക്കിൽ ഇത് 19.60 ദിർഹംവരെയെത്തി. അതായത്, 10 വർഷം മുമ്പ് ഗൾഫിൽ 1000 ദിർഹം ശമ്പളത്തിന് ജോലിക്ക് കയറിയയാൾ അന്ന് മുഴുവൻ ശമ്പളവും നാട്ടിലേക്ക് അയച്ചാൽ കിട്ടിയിരുന്നത് 12,500 രൂപ. അതേ ശമ്പളം ഇന്നയച്ചാൽ കിട്ടുന്നത് 19,600 രൂപ! ജോലിക്കാരനും മുതലാളിയും അറിയാതെ, ശമ്പളം ഇന്ത്യൻ രൂപയിൽ 70 ശതമാനം വർധിച്ചു.
കാരണങ്ങൾ പലവിധം; ദീർഘവും ഹ്രസ്വവും
ഒാരോ പ്രാവശ്യം രൂപ താഴേക്ക് പോകുേമ്പാഴും സാമ്പത്തിക വിദഗ്ധരുടെ സ്ഥിരം വിശദീകരണം വരും; ആഗോള വിപണിയിൽ ക്രൂഡോയിൽ വിലയിലെ വർധന, ഡോളർ ശക്തിപ്പെട്ടത്, അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ വർധിപ്പിച്ചത് എന്നിങ്ങനെ. അടുത്ത വിലത്തകർച്ചക്കും ഇതുതന്നെ വീണ്ടും വിശദീകരിക്കും. ഇതെല്ലാം ഹ്രസ്വകാല കാരണങ്ങളാണെന്നും സ്വാതന്ത്ര്യാനന്തരം ക്രമാനുഗതമായി രൂപയുടെ മൂല്യം താഴേക്ക് പോയതിന് വഴിവെച്ച ദീർഘകാല കാരണങ്ങൾ കണ്ടെത്തി തിരുത്തുന്നതിലാണ് കാര്യമിരിക്കുന്നതെന്നുമുള്ള മറുവാദവും ശക്തമാണ്. അവയിൽ ചിലത് ഇങ്ങനെ:
വിദേശ വായ്പയിലുള്ള അമിത ആശ്രയം
വിദേശ വായ്പയിലുള്ള അമിതമായ ആശ്രയമാണ് രൂപയുടെ മൂല്യം താഴേക്ക് കൊണ്ടുവരുന്നതിൽ കാര്യമായ പങ്കുവഹിക്കുന്ന കാരണങ്ങളിലൊന്ന്. സ്വാതന്ത്ര്യത്തിന് തൊട്ടുപിന്നാലെ ഇന്ത്യയുടെ ബാലൻസ് ഷീറ്റിൽ വിദേശ വായ്പയുണ്ടായിരുന്നില്ല. പിന്നീട്, വികസന പ്രവർത്തനങ്ങൾക്കും പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പിനുമായി വൻതോതിൽ വിദേശ കടത്തെ ആശ്രയിക്കാൻ തുടങ്ങി. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പുറംലോകത്ത് സംശയങ്ങൾ ഉയർത്താനും കാരണമായി. ഇൗ സാമ്പത്തിക വർഷത്തെ ആദ്യപാദത്തെ കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശ കടം 52,900 കോടി ഡോളറാണ്. 2017 മാർച്ച് 31നെ അപേക്ഷിച്ച് 2.4 ശതമാനമാണ് വിദേശ കടത്തിലെ വർധനവ്.
വിദേശ ഭ്രമം
ഇന്ത്യക്കാരുടെ വിദേശ ഉൽപന്ന ഭ്രമവും മറ്റൊരു കാരണമാണ്. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം രാജ്യത്ത് വൻതോതിലാണ് വർധിച്ചുവരുന്നത്. കഴിഞ്ഞ വർഷം കയറ്റുമതി ഒമ്പത് ശതമാനം മാത്രം വർധിച്ചപ്പോൾ, ഇറക്കുമതിയിലുണ്ടായ വർധന 26 ശതമാനമായിരുന്നു. 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന വ്യാപാരക്കമ്മിയാണിത്. ഇൗ സ്ഥിതി അപകടകരമാണെന്ന് ഫെഡറേഷൻ ഒാഫ് ഇന്ത്യൻ എക്സ്പോർട്ട് ഒാർഗനൈസേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. എണ്ണ ഇറക്കുമതി മാത്രമല്ല, ആഡംബര വസ്തുക്കളുടെയും സ്വർണവും രത്നവും ഉൾപ്പെടെ ഉപഭോഗ വസ്തുക്കളുടെയും ഇറക്കുമതി വൻതോതിൽവർധിച്ചതാണ് കാരണം.
ശോഷിച്ച് വരുന്ന വിദേശ നാണയ ശേഖരം
രൂപക്കെതിരെ ഡോളർ ശക്തിപ്പെടുന്നതോടെ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരമാണ് േശാഷിക്കുന്നത്. എണ്ണ, അവശ്യ മരുന്നുകൾ മുതൽ ആഡംബര വസ്തുക്കൾ വരെ ഇറക്കുമതിചെയ്യുന്നതിന് വിലയായി നൽകേണ്ടിവരുന്ന വിദേശ നാണ്യത്തിെൻറ തോത് വൻതോതിൽ വർധിക്കുന്നത് തന്നെ കാരണം. സെപ്റ്റംബർ എട്ടിന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശ നാണ്യശേഖരം 39,928 കോടി ഡോളറായി കുറഞ്ഞു. ഇൗ വർഷം ഇതാദ്യമായാണ് 40,000 കോടി ഡോളറിൽ താഴേക്ക് വിദേശ നാണ്യശേഖരം എത്തുന്നത്.
വിദേശ നിക്ഷേപ പിന്മാറ്റം
ഒരു രാജ്യത്തിെൻറ കറൻസി ശക്തിപ്പെടുേമ്പാഴാണ് ആ രാജ്യത്തെ ഒാഹരി വിപണിയിലേക്ക് കൂടുതൽ വിദേശ നിക്ഷേപകർ എത്തുക. ഇൗ സാമ്പത്തിക വർഷം തുടങ്ങുന്നതിന് തൊട്ട് മുമ്പുള്ള ആറ് വ്യാപാര ദിവസങ്ങളിൽ മാത്രം ഇന്ത്യൻ ഒാഹരി വിപണിയിൽ നിന്ന് 6000 കോടി രൂപയുടെ വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ടിരുന്നു. പതിവുപോലെ, ഡോളറിെൻറ ശക്തിപ്പെടൽ, അമേരിക്കൻ പലിശ വർധന തുടങ്ങിയ കാരണങ്ങളും നിരത്തപ്പെട്ടു.
രൂപയുടെ മൂല്യത്തിലുള്ള ഇടിവ്, പെട്രോൾ-ഡീസൽ വില ദിവസവും െറക്കോർഡ് തകർക്കൽ തുടങ്ങിയവ കാരണം സാധാരണക്കാരടക്കമുള്ളവർ കടുത്ത ആശങ്കയിലാണ്.
രൂപയുടെ മൂല്യം പിടിച്ചുനിർത്തുന്നതിന് റിസർവ് ബാങ്കും ധനമന്ത്രാലയവും കൈകോർക്കുമെന്ന് തുടരെ പ്രസ്താവനകളുണ്ടായെങ്കിലും പോംവഴി മാത്രം വ്യക്തമാക്കിയിരുന്നില്ല. സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന് പരക്കെ ആശങ്ക ഉയർന്നതിനെ തുടർന്നാണ് ധനമന്ത്രാലയത്തിലെ ഉന്നതരുടെയും സാമ്പത്തിക വിദഗ്ധരുടെയും യോഗംവിളിച്ച് പരിഹാരം ആരായാൻ പ്രധാനമന്ത്രി തന്നെ രംഗത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.