ഇന്ത്യയുടെ നിർമാണ മേഖലയിലെ വളർച്ചയുമായി നേരിട്ട് ബന്ധമുണ്ടെങ്കിലും, നിക്ഷേപകരുടെ പ്രിയപ്പെട്ട ഓഹരികളുടെ പട്ടികയിൽ സിമന്‍റ് ഇപ്പോൾ ഉൾപ്പെട്ടിട്ടില്ല. കെട്ടിട നിർമാണ പ്രവർത്തനങ്ങൾ ശക്തമായി തുടരുമ്പോഴും, വിപണിയിലെ അധിക ഉൽപ്പാദന ശേഷിയും കടുത്ത മത്സരവും കാരണം കമ്പനികൾക്ക് ഈ ആവശ്യകതയെ ലാഭമാക്കി മാറ്റാൻ കഴിയുന്നില്ലെന്നാണ് ഒരു നിക്ഷേപകൻ പറയുന്നത്. നിക്ഷേപകർ വ്യക്തമായ ലാഭസാധ്യതയുള്ള മറ്റ് മേഖലകളിലേക്ക് ശ്രദ്ധ തിരിക്കുന്ന ഈ സമയത്ത്, സിമന്‍റ് മേഖലയിൽ അത്തരം സാധ്യതകൾ കാണുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ഇതൊരു വൈരുധ്യമാണ്. അടിസ്ഥാന സൗകര്യ വികസനം, ഭവന നിർമാണം, വ്യവസായ നിർമാണ മേഖലകൾ എന്നിവയിൽ ഇന്ത്യ ശക്തമായ മുന്നേറ്റം തുടരുന്നുണ്ടെങ്കിലും, ലോഹങ്ങളിലോ മറ്റ് ചില സാമ്പത്തിക-ഉപഭോഗ മേഖലകളിലോ കണ്ടതുപോലെയുള്ള ആവേശം സിമന്‍റ് ഓഹരികളിൽ ഉണ്ടായിട്ടില്ല. ഈ വിപണിയുടെ നിസംഗതയ്ക്ക് കാരണം ആവശ്യകതയിലുള്ള കുറവല്ല, മറിച്ച് വ്യവസായത്തിന്റെ ഘടനയാണെന്നാണ് നിക്ഷേപകൻ പറയുന്നത്. മഴക്കാലത്തെ മാന്ദ്യം സിമന്‍റ് വിതരണത്തെയും വിപണി വികാരത്തെയും ബാധിക്കാറുണ്ട്.
വിതരണവുമായി ബന്ധപ്പെട്ട വലിയൊരു പ്രശ്നം കൂടിയുണ്ട്. സിസ്റ്റത്തിൽ അധിക ഉൽപ്പാദനശേഷി ഉണ്ട്. ഇത് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിന് മേഖലയെ തടസപ്പെടുത്തുന്നു. സിമന്‍റ് പോലുള്ള കമോഡിറ്റി ബിസിനസുകളിൽ, ആവശ്യകത കൂടുതലാണെങ്കിൽ പോലും, അധിക ഉൽപ്പാദന ശേഷി പലപ്പോഴും കുറഞ്ഞ വരുമാനത്തിലേക്കാണ് നയിക്കുന്നത്. പുതിയ ശേഷികൾ കൂട്ടിച്ചേർക്കുന്നതും മത്സരത്തിന്‍റെ തീവ്രതയും കാരണം സിമന്‍റ് വില കുറഞ്ഞുനിൽക്കുന്നു. ഇത് നിക്ഷേപകർ പ്രതീക്ഷിക്കുന്ന ലാഭ വളർച്ചക്ക് തടസമാകുന്നു.
പ്രമുഖ കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരത്തെക്കുറിച്ചും നിക്ഷേപകൻ മുന്നറിയിപ്പ് നൽകുന്നു. രണ്ടോ മൂന്നോ അഗ്രസീവ് ആയ നിക്ഷേപകർ ഇപ്പോൾ രംഗത്തുണ്ട്. അവർ കമ്പനികളെ ഏറ്റെടുത്ത് (consolidating) വേഗത്തിൽ വളരാൻ ശ്രമിക്കുന്നു, ആര് ഒന്നാമതാകും എന്ന് നിർണയിക്കാനുള്ള പോരാട്ടത്തിലാണ് അവരെന്ന് അദ്ദേഹം പറഞ്ഞു. ഈ മത്സരം ദീർഘകാലാടിസ്ഥാനത്തിൽ വ്യവസായ നേതൃത്വത്തിന് കരുത്തേകുമെങ്കിലും, ഹ്രസ്വകാലത്തേക്ക് ഇത് വില നിയന്ത്രണത്തെ സമ്മർദത്തിലാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.