ന്യൂഡൽഹി: അമേരിക്ക-ഇറാൻ സമാധാന ചർച്ചകളിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ തുടർച്ചയായ നാലാം ദിവസവും കുതിച്ചുയർന്ന് എണ്ണ വില. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 26 സെന്റ് അഥവാ 0.29 ശതമാനം ഉയർന്ന് ഒരു ബാരലിന് 91.28 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യു.ടി.ഐ) ക്രൂഡ് ഫ്യൂച്ചേഴ്സ് 37 സെന്റ് വർധിച്ച് 85.31 ഡോളറിലെത്തി.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും തെഹ്റാനും നടത്തുന്ന പരസ്പരവിരുദ്ധമായ പ്രസ്താവനകളും സമാധാന ധാരണയുമായി മുന്നോട്ടുപോവാൻ ഇരു രാജ്യങ്ങളും തയ്യാറാകാത്തതും എണ്ണ വില കൂടാൻ കാരണമായി. ജൂലൈ 24 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിൽ ചൊവ്വാഴ്ച ക്ലോസ് ചെയ്തതിന് ശേഷമാണ് ഈ വർദ്ധനവുകൾ ഉണ്ടായത്.
ഇറാനുമായി യാതൊരു ചർച്ചകളും നടക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും നടക്കുന്ന തന്ത്രപ്രധാനമായ ജലപാത കപ്പൽ ഗതാഗതത്തിനായി ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്ന് ഇറാൻ പറയുമ്പോൾ, കടലിടുക്ക് തുറന്നിരിക്കുകയാണെന്നാണ് യു.എസിന്റെ അവകാശവാദം. തിങ്കളാഴ്ചയോടെ താൽക്കാലിക വെടിനിർത്തൽ ധാരണാ കാലാവധി അവസാനിച്ചു. യു.എസ് ഉപരോധത്തിനെതിരെ ഇറാൻ തക്കസമയത്ത് കൃത്യമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.