ന്യൂഡൽഹി: ട്രംപിൻ്റെ 100% താരിഫ് ഭീഷണിക്കിടയിലും ഇന്ത്യ ജൂലൈയിൽ റെക്കോർഡ് അളവിലാണ് റഷ്യൻ എണ്ണ വാങ്ങിയത്. ജൂലൈ മാസത്തിൽ ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിൽ പകുതിയിലധികവും റഷ്യയിൽ നിന്നുള്ളതായിരുന്നു. റഷ്യയുടെ വിഹിതം 50% കടക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്.
കമോഡിറ്റി അനലിറ്റിക്സ് സ്ഥാപനമായ Kplerന്‍റെ കണക്കനുസരിച്ച്, ജൂലൈയിൽ ഇന്ത്യ പ്രതിദിനം 2.78 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. ജൂൺ മാസത്തെ അപേക്ഷിച്ച് ഇത് 1.5% വർധനവാണ്. മൊത്തത്തിലുള്ള ഇറക്കുമതി 4.96 മില്യൻ ബാരൽ ആയിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സും സൗദി അറേബ്യയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ള പ്രധാന വിതരണക്കാർ എങ്കിലും. ഈ രണ്ടുരാജ്യങ്ങളും ഇന്ത്യക്ക് നൽകിയ എണ്ണ റഷ്യയുടേതിനേക്കാൾ വളരെ കുറവാണ്.
നിർണായക സമയത്താണ് രാജ്യം ഈ റെക്കോഡിലെത്തുന്നത്. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100% വരെ താരിഫ് ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന നിയമം യു.എസ് സെനറ്റ് പാസാക്കിയിരുന്നു. ഈ നിയമം നടപ്പിലായാൽ ഇന്ത്യയും ചൈനയും ഇതിൻ്റെ പരിധിയിൽ വരുമെന്നാണ് കരുതപ്പെടുന്നത്. ഈ ഭീഷണി ഉയർന്നുവന്നിട്ടും രാജ്യം റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല.
യു.എസിന്‍റെ കനത്ത താരിഫ് ഭീഷണി നിലനിൽക്കെ ഇന്ത്യയുടെ റഷ്യൻ എണ്ണ നയത്തിൽ മാറ്റം വരാത്തത് എന്തുകൊണ്ട്? ഇതാണ് ഉയർന്നുവരുന്ന ചോദ്യം.
ഉത്തരം ഇതാണ്. പ്രധാനമായും, യു.എസ് നിർദേശിച്ചിരിക്കുന്ന ഈ താരിഫുകൾ ഇതുവരെ നിയമമായി മാറിയിട്ടില്ല എന്നതു തന്നെയാണ് ഇതിന്‍റെ ലളിതമായ ഉത്തരം. യു.എസ് സെനറ്റിൽ പ്രാഥമിക കടമ്പകൾ കടന്ന ഈ ബിൽ ഉടൻ തന്നെ ഉപരിസഭയിൽ പാസായാലും, പ്രതിനിധി സഭയിൽ ഇതിന് കടുത്ത എതിർപ്പുകൾ നേരിടേണ്ടി വരും. ആഗസ്റ്റ് അവസാനം വരെ പ്രതിനിധി സഭ അവധിയിലാണ്. ഈ ബില്ലിനെ ഡെമോക്രാറ്റുകൾ മാത്രമല്ല, ചില റിപ്പബ്ലിക്കൻമാരും വ്യവസായ ഗ്രൂപ്പുകളും എതിർക്കുന്നുണ്ട്. യു.എസ് പ്രസിഡൻ്റിന് കൂടുതൽ അധികാരം നൽകുന്ന ഈ നിയമം യു.എസിൽ വിലക്കയറ്റത്തിന് കാരണമാകുമെന്ന് ഇവർ വാദിക്കുന്നു.
ചുരുക്കത്തിൽ, ഇന്ത്യൻ റിഫൈനറുകൾ ഇപ്പോൾ നേരിടുന്നത് ഒരു നിയമത്തെയല്ല, മറിച്ച് ഒരു നിർദേശത്തെ മാത്രമാണ്. ഈ നിയമം പ്രാബല്യത്തിൽ വരുമോ എന്നും അതിൻ്റെ അന്തിമ വ്യവസ്ഥകൾ എന്തൊക്കെയാണെന്നും വ്യക്തത വരുന്നത് വരെ, നിലവിലുള്ള എണ്ണ വാങ്ങൽ രീതികളിൽ മാറ്റം വരുത്തേണ്ട സാമ്പത്തികമായ ആവശ്യകത ഇന്ത്യക്കില്ല.
2022ൽ പടിഞ്ഞാറൻ ഉപരോധങ്ങൾ ആഗോള എണ്ണ വ്യാപാരത്തെ മാറ്റിമറിച്ചതു മുതൽ, മറ്റ് പല രാജ്യങ്ങളുടെയും എണ്ണയെ അപേക്ഷിച്ച് റഷ്യൻ ക്രൂഡ് കുറഞ്ഞ വിലക്ക് ലഭ്യമാണ്. ഇന്ത്യയിലെ റിഫൈനറുകളെ സംബന്ധിച്ച് ഇത് വലിയൊരു നേട്ടമാണ്. വിപണിയിലെ വിലക്കയറ്റങ്ങൾക്കിടയിലും കുറഞ്ഞ ചെലവിൽ എണ്ണ ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ റഷ്യൻ ക്രൂഡ് ഓയിലിന്‍റെ പ്രാധാന്യം വീണ്ടും വർധിപ്പിച്ചു.
ഹുർമുസ് കടലിടുക്കിനും ബാബ് എൽ-മാൻഡബ് കടലിടുക്കിനും ചുറ്റുമുള്ള സംഘർഷങ്ങൾ ഷിപ്പിങ് റൂട്ടുകളെ തടസപ്പെടുത്തുകയും പരമ്പരാഗത മിഡിൽ ഈസ്റ്റ് വിതരണക്കാരുടെ എണ്ണയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയും ചെയ്തിട്ടുണ്ട്. റഷ്യൻ വിതരണങ്ങൾ ഇത്തരം ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും കൂടുതൽ സുരക്ഷിതത്വവും ഉറപ്പും നൽകുന്നു. ആഗോളതലത്തിൽ എണ്ണ വില ഇടിഞ്ഞെങ്കിലും ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയെ ഇത് പെട്ടെന്ന് ബാധിക്കില്ല. ക്രൂഡ് പർച്ചേസുകൾ ആഴ്ചകൾക്കോ മാസങ്ങൾക്കോ മുമ്പേ പദ്ധതിയിടുന്നതാണ്. വിലയേക്കാൾ ഉപരിയായി വിതരണത്തിലെ സുസ്ഥിരതക്കാണ് ഇന്ത്യ മുൻഗണന നൽകുന്നത്.
ട്രംപിന്‍റെ താരിഫ് ഭീഷണി അവഗണിക്കേണ്ട ഒന്നല്ല. നിയമം നിലവിൽ വന്നാൽ, റഷ്യൻ എണ്ണയുടെയും വാതകത്തിന്‍റെയും പ്രധാന ഇറക്കുമതിക്കാർക്ക് മേൽ 100% താരിഫ് ചുമത്താൻ യു.എസ് പ്രസിഡന്‍റിന് അധികാരം ലഭിക്കും. ഇത് ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ വ്യാപാര ബന്ധങ്ങളെ സങ്കീർണമാക്കുകയും പുതിയ ബദൽ മാർഗങ്ങൾ തേടാൻ റിഫൈനറുകളെ നിർബന്ധിതരാക്കുകയും ചെയ്തേക്കാം. എന്നാൽ നിലവിൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വെറുമൊരു രാഷ്ട്രീയ പ്രഖ്യാപനമല്ല. അതൊരു പ്രായോഗികമായ വാണിജ്യ തീരുമാനമാണ്. ഭാവിയിൽ യു.എസ് നിയമങ്ങൾ കർശനമായാൽ ഇന്ത്യ പുതിയ തീരുമാനങ്ങൾ എടുത്തേക്കാം. എന്നാൽ അതുവരെ റഷ്യ തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി തുടരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.