കേന്ദ്രസർക്കാറിന്റെ കടം 155 ലക്ഷം കോടി കടന്നു; പ്രതിവർഷ പലിശ മാത്രം 9.4 ലക്ഷം കോടി

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കടം കുത്തനെ ഉയരുന്നു. നിലവിൽ 155.8 ലക്ഷം കോടി രൂപയാണ് കടമായി ഉള്ളതെന്ന് ധനകാര്യമന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. ഡോ. വി. ശിവദാസൻ എം.പി ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. 2017-18ൽ 82.9 ലക്ഷം കോടി രൂപ ആയിരുന്നത് 2022-23ൽ 155.8 ലക്ഷം കോടി രൂപ ആയി ഉയരുകയായിരുന്നു. 2017-18ൽ മൊത്തം ജി.ഡി.പിയുടെ 48.5 ശതമാനമായിരുന്നു കടം. എന്നാൽ, 2022-23ൽ ഇത് 57.3 ശതമാനമായി ഉയർന്നു.

2021-22ൽ 138.9 ലക്ഷം കോടി രൂപ ആയിരുന്ന കടം ഒരു വർഷംകൊണ്ട് 16.9 ലക്ഷം കോടി വർധിച്ചാണ് 155.8 ലക്ഷം കോടി ആയത്. വിദേശ -ആഭ്യന്തര കടങ്ങളുടെ കണക്ക് പരിശോധിച്ചാൽ രണ്ടും ഇരട്ടിയോളമായി വർധിച്ചു. കടത്തിന് പലിശ കൊടുക്കാനും വൻ തുക മാറ്റിവെക്കേണ്ടിവരുന്നുണ്ട്. 2022-23ൽ കടത്തിന്റെ പലിശ കൊടുക്കാൻ വേണ്ടത് 9.4 ലക്ഷം കോടി രൂപയാണ്.

മൊത്തം 45 ലക്ഷം കോടിയുടെ ഈ വർഷത്തെ കേന്ദ്രബജറ്റിൽ 27 ലക്ഷം കോടിയും കടമാണ്. അതിൽനിന്നുമാണ് 9.4 ലക്ഷം കോടി രൂപ പലിശ കൊടുക്കാൻ മാത്രം നീക്കി വെക്കേണ്ടിവരുന്നത്. കോവിഡ് മൂലമാണ് 2020-21ൽ കടം കൂടിയത് എന്നാണ് സർക്കാർ വ്യക്തമാക്കിയതെന്നും എന്നാൽ, കോവിഡിന് മുന്നേതന്നെ കടം ഉയർന്നുതുടങ്ങി എന്ന് കണക്കുകളിൽനിന്ന് വ്യക്തമാണെന്നും വി. ശിവദാസൻ പറഞ്ഞു. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വിമാനത്തിന്റെ വില സംബന്ധിച്ച് വിവരവും വെളിപ്പെടുത്താനാകില്ലെന്നാണ് കേന്ദ്രം നൽകിയ മറുപടി.

Tags:    
News Summary - The central government's debt has crossed 155 lakh crores; 9.2 lakh crores per annum interest alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.