കേരളത്തിലെ നിക്ഷേപ സംസ്കാരത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. പരമ്പരാഗതമായി സ്വർണം, ഭൂമി, ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകിയിരുന്ന മലയാളികൾ ഇന്ന് ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ മാർഗങ്ങളായ മ്യൂച്വൽ ഫണ്ടുകളിലേക്ക് കൂടുതൽ തിരിയുകയാണ്. പണപ്പെരുപ്പത്തെ മറികടക്കുന്ന വരുമാനം, ദീർഘകാല സമ്പത്ത് സൃഷ്ടിക്കാനുള്ള സാധ്യത, നിക്ഷേപ വൈവിധ്യം എന്നിവയാണ് ഈ മാറ്റത്തിന് പ്രധാന കാരണങ്ങൾ.
വിപണിയിലെ കയറ്റിറക്കങ്ങളെ കാര്യമായി പേടിക്കാതെ സുരക്ഷിതമായി പണം നിക്ഷേപിക്കാമെന്നതാണ് മ്യൂച്വൽ ഫണ്ടുകളെ ജനകീയമാക്കുന്നത്. ഓഹരി വിപണിയുടെ സങ്കീർണതകളെക്കുറിച്ച് കാര്യമായ പിടിപാടില്ലാത്തവർക്കും മ്യൂച്വൽ ഫണ്ടിൽ ഒരുകൈ നോക്കാൻ കഴിയും.
അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (എ.എം.എഫ്.ഐ) യുടെ കണക്കുകൾ പ്രകാരം 2026 ജൂൺ മാസത്തോടെ രാജ്യത്തെ മ്യൂച്വൽ ഫണ്ട് വ്യവസായത്തിന്റെ മൊത്തം ആസ്തി മൂല്യം 82 ലക്ഷം കോടി രൂപയിലധികമായി ഉയർന്നു. 2015ൽ ഇത് ഏകദേശം 12 ലക്ഷം കോടി രൂപ മാത്രമായിരുന്നു. വെറും ഒരു ദശാബ്ദത്തിനിടെ ആസ്തി മൂല്യം ഏഴിരട്ടിയിലധികം വർധിച്ചതാണ് ശ്രദ്ധേയം.
കേരത്തിലെ മ്യൂച്വൽ ഫണ്ട് ആസ്തി മൂല്യം ഏകദേശം 1.07 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. ഇത് രാജ്യത്തെ മൊത്തം മ്യൂച്വൽ ഫണ്ട് ആസ്തിയുടെ ഏകദേശം 1.3 ശതമാനമാണ്. സംസ്ഥാനത്തെ നിക്ഷേപകരുടെ എണ്ണം വർഷംതോറും വർധിച്ചുകൊണ്ടിരിക്കുകയുമാണ്. കേരളത്തിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ ഏകദേശം 74 ശതമാനവും ഇക്വിറ്റി അധിഷ്ഠിത പദ്ധതികളിലാണെന്നും ശേഷിക്കുന്ന 26 ശതമാനം ഡെബ്റ്റ്, ഹൈബ്രിഡ്, ലിക്വിഡ് ഫണ്ടുകളിലാണെന്നും വ്യവസായ കണക്കുകൾ സൂചിപ്പിക്കുന്നു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കോട്ടയം, കണ്ണൂർ തുടങ്ങിയ നഗരങ്ങളിലാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം കൂടുതൽ. എന്നാൽ, സമീപകാലത്ത് ഗ്രാമപ്രദേശങ്ങളിലേക്കും നിക്ഷേപ വ്യാപനം നടക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി) ആണ് കേരളത്തിലെ മ്യൂച്വൽ ഫണ്ട് വളർച്ചയുടെ പ്രധാന ശക്തി. ചെറിയ തുകകൾ സ്ഥിരമായി നിക്ഷേപിക്കുന്ന രീതിയായ എസ്.ഐ.പി, മധ്യവർഗ കുടുംബങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പ്രവാസി കുടുംബങ്ങൾ, സ്വകാര്യ മേഖല ജീവനക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, അധ്യാപകർ, ചെറുകിട വ്യവസായികൾ എന്നിവരാണ് എസ്.ഐ.പി നിക്ഷേപത്തിന്റെ പ്രധാന വിഭാഗങ്ങൾ.
2026 മാർച്ച് വരെയുളള വാർഷിക കണക്ക് പ്രകാരം, രാജ്യത്തെ മ്യൂച്വൽ ഫണ്ട് ആസ്തി മൂല്യത്തിന്റെ പകുതിയിലധികം, അതായത് 57.69 ശതമാനം, മുംബൈ, ന്യൂഡൽഹി, ബംഗളൂരു, പുണെ, കൊൽക്കത്ത എന്നീ അഞ്ച് നഗരങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിൽ മുംബൈയുടെ വിഹിതം 28.97 ശതമാനമാണ്. ന്യൂഡൽഹി (15.48 ശതമാനം), ബംഗളൂരു (5.92) പുണെ (3.97) കൊൽക്കത്ത (3.35) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളുടെ വിഹിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.