സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ കടം പണമായി വാങ്ങുമ്പോൾ നിശ്ചിത പരിധി ലംഘിച്ചാൽ ഇനി കനത്ത പിഴ നൽകേണ്ടി വരും. 20,000 രൂപയോ അതിൽ കൂടുതലോ തുക പണമായി കടം വാങ്ങാനോ തിരിച്ചടക്കാനോ പാടില്ലെന്നാണ് ആദായനികുതി നിയമം. ഈ നിയന്ത്രണം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഇടയിലുള്ള ഇടപാടുകൾക്കും ബാധകമാണ്.
നിയമലംഘനം നടന്നാൽ, കടം വാങ്ങിയ തുകക്ക് തുല്യമായ തുക പിഴയായി നൽകേണ്ടി വരും. ഉദാഹരണത്തിന്, ഒരാൾ 1 ലക്ഷം രൂപ പണമായി കടം വാങ്ങിയാൽ, പിഴയായി ഒരു ലക്ഷം രൂപ തന്നെ നൽകേണ്ടി വരും. ഇത്തരം നടപടികളിൽ നിന്ന് ഒഴിവാകാൻ, നിശ്ചിത പരിധിക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ബാങ്ക് ട്രാൻസ്ഫർ, ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ മാർഗങ്ങൾ വഴി മാത്രമേ നടത്താവൂ എന്ന് വിഭവാങ്കൽ അനുകൂൽകര പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സിദ്ധാർഥ് മൗര്യ വ്യക്തമാക്കുന്നു.
നിശ്ചിത പരിധി ലംഘിച്ചാൽ വായ്പ നൽകുന്നവരെയും വാങ്ങുന്നവരെയും ആദായനികുതി വകുപ്പ് പരിശോധിക്കും. വായ്പ നൽകിയ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വായ്പ നൽകുന്നയാളോട് ചോദ്യം ചെയ്യും. എന്നാൽ പിഴയുടെ പ്രധാന ബാധ്യത കടം വാങ്ങിയ ആൾക്കാണ്. ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ വാങ്ങുന്ന പണത്തിന് ഈ നിബന്ധനകൾ ബാധകമല്ല എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 269SS പ്രകാരം, വായ്പ നൽകുന്നത് കുടുംബാംഗമാണോ സുഹൃത്താണോ എന്നത് പരിഗണിക്കാതെ തന്നെ നിയമം ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു.
ആദായനികുതി നിയമത്തിലെ സെക്ഷൻ 269SS പ്രകാരം 20,000 രൂപയുടെ പരിധി വായ്പകൾക്കും നിക്ഷേപങ്ങൾക്കും മാത്രമാണ് ബാധകം. എന്നാൽ സെക്ഷൻ 269ST പ്രകാരം 2 ലക്ഷം രൂപയുടെ പരിധി കൂടുതൽ വിപുലമാണ്. ഒരു ദിവസം ഒരാളിൽ നിന്ന് പണമായി 2 ലക്ഷം രൂപയോ അതിൽ കൂടുതലോ സ്വീകരിക്കുന്നത് ഇത് തടയുന്നു. റിയൽ എസ്റ്റേറ്റ്, സ്വർണക്കച്ചവടം, കൺസൾട്ടൻസി തുടങ്ങി ഏത് തരത്തിലുള്ള ഇടപാടുകൾക്കും ഇത് ബാധകമാണ്.
ആദായനികുതി പരിശോധനകൾ, ബാങ്ക് നിക്ഷേപങ്ങളുടെ വിശകലനം, സ്വത്തുക്കൾ കൈമാറ്റം ചെയ്യുന്നത്, ബിസിനസ് ഓഡിറ്റുകൾ, ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റുകൾ, വാർഷിക വിവര റിപ്പോർട്ടുകൾ എന്നിവയിലൂടെ ഇത്തരം ഇടപാടുകൾ കണ്ടെത്താൻ വകുപ്പിന് സാധിക്കും. വായ്പ നൽകുന്നയാളും വാങ്ങുന്നയാളും കണക്കുകൾ തമ്മിൽ പൊരുത്തക്കേട് വന്നാൽ പിഴ നടപടികൾ ഉണ്ടാകും. വായ്പയുടെ ഉറവിടം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കനത്ത പിഴ നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.