റഷ്യയിൽ നിന്നുള്ള സംസ്കരിച്ച എണ്ണയുടെ ഇറക്കുമതിയും വർധിക്കുന്നു; നേട്ടമുണ്ടാക്കി ഇന്ത്യൻ കമ്പനികൾ

ന്യൂഡൽഹി: ക്രൂഡോയിലിന് പുറമേ റഷ്യയിൽ നിന്നുള്ള വിലകുറഞ്ഞ സംസ്കരിച്ച എണ്ണയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയും വർധിക്കുന്നു. ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ശേഷമാണ് എണ്ണ ഇറക്കുമതി വർധിച്ചത്. റഷ്യയിൽ നിന്നുള്ള സംസ്കരിച്ച എണ്ണയുടെ ഇറക്കുമതി മൂന്ന് മടങ്ങായാണ് കഴിഞ്ഞ മാസങ്ങളിൽ വർധിച്ചതെന്ന് എനർജി കാർഗോ ട്രാക്കർ വോർടെക്സ അറിയിച്ചു.

അതേസമയം, റഷ്യയിൽ നിന്നുള്ള ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. അഞ്ച് ശതമാനം ഇടിഞ്ഞ് പ്രതിദിന ഇറക്കുമതി 917,000 ബാരലായി കുറഞ്ഞു. ചൈനയാണ് റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ നിലവിൽ ഇറക്കുമതി ചെയ്യുന്നത്. 1.06 മില്യൺ ബാരലാണ് ചൈനയുടെ ഇറക്കുമതി. അതേസമയം യുറോപ്പ് റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറച്ചിട്ടുണ്ട്. 1.9 മില്യൺ ബാരലാണ് യുറോപ്യൻ രാജ്യങ്ങൾ ജൂലൈയിൽ ഇറക്കുമതി ചെയ്തത്. എന്നാൽ, റഷ്യയിൽ നിന്നുള്ള ഡീസൽ ഇറക്കുമതി യുറോപ്പ് വർധിപ്പിച്ചിട്ടുണ്ട്.

ജൂലൈയിൽ ഇന്ത്യയുടെ 19 ശതമാനം എണ്ണ ഇറക്കുമതിയും റഷ്യയിൽ നിന്നാണ് ഉണ്ടായത്. ജൂണിൽ ഇത് 20 ശതമാനമായിരുന്നു. റഷ്യയിൽ നിന്നുള്ള സംസ്കരിച്ച എണ്ണയുടെ ഇറക്കുമതിയും വർധിച്ചിട്ടുണ്ട്.​പ്രതിദിനം ഒരു ലക്ഷത്തോളം ബാരൽ സംസ്കരിച്ച എണ്ണയാണ് ഇന്ത്യയിലേക്ക് റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. ഇതിൽ 70 ശതമാനവും ഗ്യാസ് ഓയിലാണ്. ജൈവ എണ്ണയും റഷ്യയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു.

റഷ്യയിൽ നിന്നുള്ള ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ ഭൂരിപക്ഷവും കൈകാര്യം ചെയ്യുന്നത് സിക്ക തുറമുഖമാണ്. സിക്കയിലേക്കുള്ള ഇറക്കുമതിയുടെ ഭൂരിഭാഗവും ജാംനഗറിലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ റിഫൈനറി കോംപ്ലക്സിനായാണ്. മുന്ദ്ര തുറമുഖമാണ് രണ്ടാം സ്ഥാനത്ത്. എച്ച്.എം.ഇ.എല്ലിന്റെ ബാത്തിന്ദ ഇന്ത്യൻ ഓയിലിന്റെ പാനിപത്ത്, മഥുര റിഫൈനറികളുമായി തുറമുഖത്തിന് പൈപ്പ് ലൈൻ ബന്ധമുണ്ട്. വാഡിനാർ തുറമുഖമാണ് മൂന്നാം സ്ഥാനത്ത്.

Tags:    
News Summary - India's Russian refined product imports treble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.