ന്യൂഡൽഹി: ക്രിപ്റ്റോ കറൻസി ഇടപാടുകൾ അപകടകരമാണെന്ന പ്രസ്താവനയുമായി ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. ധനകാര്യ മേഖലയിൽ ഡിജിറ്റൽവൽക്കരണം വർധിക്കുന്നതിനനുസരിച്ച് സൈബർ തട്ടിപ്പുകൾക്കുള്ള സാധ്യതയും ഉയരുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.
സമ്പദ്‍വ്യവസ്ഥയുടെ വളർച്ചയിൽ സാങ്കേതികവിദ്യക്കും വലിയ പങ്കുവഹിക്കാൻ സാധിച്ചിട്ടുണ്ട്. അതേസമയം, ഡിജിറ്റൽവൽക്കരണം വർധിക്കുമ്പോൾ സൈബർ ആക്രമണ സാധ്യതയും വർധിക്കും. അതിനെതിരെ ജാഗ്രത പുലർത്തണമെന്നും ശക്തികാന്ത് ദാസ് പറഞ്ഞു. ആർ.ബി.ഐയുടെ സാമ്പത്തിക സുസ്ഥിരത റിപ്പോർട്ടിലാണ് ഗവർണറുടെ പരാമർശം.
2020ൽ നിന്നും 2021ലെത്തിയപ്പോൾ ക്രിപ്റ്റോ കറൻസിയുടെ ആസ്തി 10 മടങ്ങ് വർധിച്ചു. 3 ട്രില്യൺ ഡോളറായാണ് വർധിച്ചത്. എന്നാൽ, 2022ൽ മൂല്യത്തിലുണ്ടായ ഇടിവ് മൂലം ക്രിപ്റ്റോ കറൻസിയുടെ വില കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക സുസ്ഥിരതയേയും ക്രിപ്റ്റോകറൻസി തകർക്കുമെന്ന ആശങ്കയും റിസർവ് ബാങ്ക് ഗവർണർ പങ്കുവെച്ചിട്ടുണ്ട്.
ആഗോള സമ്പദ്‍വ്യവസ്ഥയുടെ 0.4 ശതമാനമാണ് ഇപ്പോൾ ക്രിപ്റ്റോകറൻസിയുടെ സ്ഥാനം. ഇത് വർധിക്കുമ്പോൾ സമ്പദ്‍വ്യവസ്ഥയിൽ പ്രശ്നങ്ങളുണ്ടാകുമെന്നാണ് ആർ.ബി.ഐ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.