വാഷിങ്ടൺ: എച്ച്-1ബി, എച്ച്-4 വിസ ഉടമകൾ 24 മണിക്കൂറിനകം തിരിച്ചെത്തണമെന്ന് യു.എസിലെ ടെക് ഭീമൻമാരുടെ മുന്നറിയിപ്പ്. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച് വാർത്ത നൽകിയത്. ട്രംപ് എച്ച്-1ബി വിസ ഫീസ് വർധിപ്പിച്ചുള്ള ഉത്തരവിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് ടെക് കമ്പനികൾ ജീവനക്കാരോട് യു.എസിൽ തിരിച്ചെത്തണമെന്ന നിർദേശം നൽകിയിരിക്കുന്നത്.
യു.എസിലെ എച്ച്-1ബി, എച്ച്-4 വിസ ഉടമകൾ ഇവിടെ തന്നെ തുടരണം. വിദേശത്തുള്ളവർ 24 മണിക്കൂറിനകം തിരിച്ചെത്തണമെന്നും മൈക്രോസോഫ്റ്റ് നൽകിയ നിർദേശത്തിൽ പറയുന്നുണ്ട്. ആമസോൺ നാളെ യു.എസ് സമയം 12 മണിക്ക് മുമ്പായി മുഴുവൻ എച്ച്-1ബി, എച്ച്-4 വിസ ഉടമകളും തിരിച്ചെത്തണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. മാർക്ക് സൂക്കർബർഗിന്റെ മെറ്റ വിസകളുള്ളവർ 14 ദിവസമെങ്കിലും യു.എസിൽ താമസിക്കണമെന്നും രാജ്യം വിടരുതെന്നും നിർദേശിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്തുള്ളവർ 24 മണിക്കൂറിനകം തിരിച്ചെത്തണമെന്ന നിർദേശവും മെറ്റ നൽകിയിട്ടുണ്ട്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ എച്ച്-1ബി, എച്ച്-4 വിസകളുള്ളവർ രാജ്യം വിടരുതെന്നാണ് ജെ.പി മോർഗന്റേയും നിർദേശം. രാജ്യത്തിന് പുറത്തുള്ളവർ എത്രയും പെട്ടെന്ന് യു.എസിലേക്ക് തിരിച്ചെത്തണമെന്നും നിർദേശമുണ്ട്.
വാഷിങ്ടൺ: അമേരിക്കയിലേക്ക് സാങ്കേതിക മേഖലയിലെ തൊഴിലാളികൾക്ക് കുടിയേറാൻ അവസരം നൽകുന്ന എച്ച്-1ബി വിസയുടെ ഫീസ് കുത്തനെ ഉയർത്തി. വാർഷിക ഫീസ് ഒരു ലക്ഷം ഡോളറായാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവിൽ ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇന്ത്യൻ ടെക്കികൾക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് യു.എസ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്.
ഇനി മുതൽ കമ്പനികൾ ഓരോ വിസക്കും ഒരു ലക്ഷം ഡോളർ വിസ ഫീസായി നൽകേണ്ടി വരുമെന്ന് യു.എസ് കൊമേഴ്സ് സെക്രട്ടറി ഹവാർഡ് ലുട്ട്നിക് പറഞ്ഞു. യു.എസ് ബിരുദദാരികൾക്ക് പ്രാധാന്യം നൽകുന്നതിന് വേണ്ടിയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനികൾ ആർക്കെങ്കിലും പരിശീലനം നൽകുകയാണെങ്കിൽ യൂനിവേഴ്സിറ്റികളിൽ നിന്ന് പഠിച്ചിറങ്ങിയ ബിരുദദാരികളെ പരിശീലിപ്പിക്കണം. അമേരിക്കക്കാർക്ക് പരിശീലനം നൽകണം. നമ്മുടെ ജോലി മറ്റുള്ളവർ തട്ടിയെടുക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ട്രംപിന്റെ നീക്കത്തോട് യു.എസ് ടെക് വമ്പൻമാരായ ആമസോൺ, ആപ്പിൾ, ഗൂഗ്ൾ തുടങ്ങിയ കമ്പനികളൊന്നും പ്രതികരിച്ചിട്ടില്ല. 1990ലാണ് എച്ച്-1ബി വിസ സംവിധാനം യു.എസിൽ അവതരിപ്പിക്കുന്നത്. എന്നാൽ, ഇതുവരെ കനത്ത ഫീസ് എച്ച്-1ബി വിസക്ക് യു.എസ് ചുമത്തിയിരുന്നില്ല. എന്നാൽ, എച്ച്-1ബി വിസയിൽ മാറ്റങ്ങൾ വേണമെന്നുള്ളത് ഡോണൾഡ് ട്രംപിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്.
എച്ച്-1ബി വിസ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. യു.എസിൽ വിതരണം ചെയ്യുന്ന എച്ച്-1ബി വിസകളിൽ 71 ശതമാനവും ഇന്ത്യക്കാർക്കാണ് നൽകുന്നത്. 11.7 ശതമാനത്തോടെ ചൈനയാണ് രണ്ടാമത്. മൂന്ന് വർഷം മുതൽ ആറ് വർഷം വരെയാണ് എച്ച്-1ബി വിസയുടെ കാലാവധി. ഈ വർഷം 85,000 പേർക്കാണ് എച്ച്-1ബി വിസ അനുവദിച്ചത്. ഇതിൽ ആമസോണിന് വേണ്ടിയാണ് ഏറ്റവും കൂടുതൽ വിസ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.