കടക്കെണിയിലായ അദാനിയെ രക്ഷിക്കാൻ വൻ തുക നിക്ഷേപിച്ച് എൽ.ഐ.സി

മുംബൈ: കടക്കെണിയിലായ വ്യവസായ ഭീമൻ ഗൗതം അദാനിയെ രക്ഷിക്കാൻ കേന്ദ്രസർക്കാർ  നിർദേശ പ്രകാരം പൊതുമേഖല ഇൻഷൂറൻസ് കമ്പനിയായ എൽ.ഐ.സി നേരിട്ട് രംഗത്തിറങ്ങിയതായി റിപ്പോർട്ട്. വാഷിങ്ടൺ പോസ്റ്റാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. വായ്പകൾ തിരിച്ചടക്കാൻ അദാനിക്ക് മേൽ സമ്മർദം ഉയരുന്നതിനിടെയായിരുന്നു എൽ.ഐ.സിയുടെ കൈയച്ചുള്ള സഹായം.

മെയിലാണ് അദാനിയിൽ നിക്ഷേപം നടത്താൻ എൽ.ഐ.സിയിൽ തത്വത്തിൽ ധാരണയായത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസ്, ധനകാര്യമന്ത്രാലയം, നീതി ആയോഗ് എന്നിവർ ചേർന്നാണ് ഇതിനുള്ള പദ്ധതി തയാറാക്കിയത്. ഇതുപ്രകാരം എൽ.ഐ.സി അദാനി​ ഗ്രൂപ്പിന്റെ കോർപറേറ്റ് ബോണ്ടുകളിൽ നിക്ഷേപം നടത്തും. ഇതിന് പുറമേ, അദാനി ഗ്രീൻ എനർജി, അംബുജ സിമൻസ് എന്നിവയിലും നിക്ഷേപം നടത്തും.

2025 മെയ് 30ന് അദാനി പോർട്സ് ആൻഡ് സ്​പെഷ്യൽ ഇക്കണോമിക് സോൺ 5000 കോടി രൂപയുടെ ബോണ്ടുകൾ പുറത്തിറക്കിയിരുന്നു. ഇത് മുഴവനായും വാങ്ങിയത് എൽ.ഐ.സിയായിരുന്നു. ഈ രീതിയിൽ തന്നെ കൂടുതൽ പണം അദാനിയിലേക്ക് ഒഴുക്കാനാണ് എൽ.ഐ.സി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ധനകാര്യമന്ത്രാലയം പദ്ധതിക്ക് പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

നേരത്തെ അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന അമേരിക്കൻ ഷോർട്ട് സെല്ലർ കമ്പനിയായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് കെട്ടുകഥയാണെന്ന് പറഞ്ഞ് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) തള്ളിയിരുന്നു. അദാനി ഗ്രൂപ്പിനെതിരെ ഒരുതരത്തിലുള്ള ​ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്നും പിഴ ചുമത്തിയിട്ടില്ലെന്നുമാണ് സെബി വ്യക്തമാക്കിയത്.

കമ്പനിയിലെ ആഭ്യന്തര രഹസ്യ വിവരങ്ങൾ ഉപയോഗിച്ച് ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കുന്ന നിയമവിരുദ്ധ രീതിയായ ഇൻസൈഡർ ട്രേഡിങ്, ഓഹരി വിപണിയിലെ കൃത്രിമം, ഓഹരി വിപണി നിയമങ്ങളുടെ ലംഘനം എന്നിവ സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി സെബി പുറത്തിറക്കിയ രണ്ട് വ്യത്യസ്ത ഉത്തരവുകളിൽ പറയുന്നു.

2023 ജനുവരിയിലാണ് ഏറെ കോളിളക്കമുണ്ടാക്കിയ ആരോപണം ഹിൻഡൻബർഗ് റിസർച് പുറത്തുവിട്ടത്. ആദികോർപ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, മൈൽസ്റ്റോൺ ട്രേഡ്‍ലിങ്ക്സ് പ്രൈവറ്റ് ലിമിറ്റഡ്, രേവാർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളിലൂടെ അദാനി ഗ്രൂപ് കമ്പനികളിലേക്ക് വിദേശ ഫണ്ട് എത്തിച്ചുവെന്നും ഇത് അദാനി പവർ ലിമിറ്റഡ്, അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികളിലേക്ക് വകമാറ്റിയെന്നുമായിരുന്നു ആരോപണം. എന്നാൽ, പരസ്പര ബന്ധമുള്ള കക്ഷികൾ തമ്മിലെ ഇടപാട് എന്ന നിർവചനത്തിൽ ഇത് വരുന്നില്ലെന്നും അതിനാൽ തെറ്റില്ലെന്നുമാണ് സെബിയുടെ കണ്ടെത്തൽ.

Tags:    
News Summary - India’s US$3.9Bn Plan to Support Adani Using LIC’s Funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.