ന്യൂഡൽഹി: 18 വർഷത്തിന് ശേഷം തുടർച്ചയായ രണ്ടാംപാദങ്ങളിൽ ലാഭമുണ്ടാക്കി ബി.എസ്.എൻ.എൽ. സാമ്പത്തിക വർഷത്തിന്റെ നാലാംപാദത്തിൽ 280 കോടിയുടെ ലാഭമാണ് ബി.എസ്.എൻ.എല്ലിനുണ്ടായത്. കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയാണ് ബി.എസ്.എൻ.എല്ലിന്റെ ലാഭക്കണക്ക് പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം നാലാംപാദത്തിൽ ബി.എസ്.എൻ.എൽ 849 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ നികുതി കഴിഞ്ഞ് ബി.എസ്.എൻ.എൽ 286 കോടി ലാഭമുണ്ടാക്കിയിരുന്നു. 2007ന് ശേഷം ഇതാദ്യമായാണ് ബി.എസ്.എൻ.എൽ ഇത്തരത്തിൽ ലാഭമുണ്ടാക്കുന്നതെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.
ബി.എസ്.എൻ.എല്ലിന്റെ പത്ത് സർക്കിളുകൾ ലാഭത്തിലാണെന്നും ജോതിരാദിത്യ സിന്ധ്യ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൂന്ന് സർക്കിളുകൾ മാത്രമാണ് ലാഭം നേടിയത്. 2023-24 സാമ്പത്തിക വർഷത്തിൽ 5,370 കോടിയായിരുന്നു ബി.എസ്.എൻ.എല്ലിന്റെ നഷ്ടമെങ്കിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ അത് 58 ശതമാനം കുറച്ച് 2,247 കോടിയാക്കി കുറക്കാൻ കഴിഞ്ഞുവെന്നും ജോതിരാദിത്യ സിന്ധ്യ പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷത്തിൽ ബി.എസ്.എൻ.എല്ലിന്റെ ഓപ്പറേറ്റിങ് വരുമാനം 7.8 ശതമാനം ഉയർന്ന് 20,841 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 19,330 കോടിയായിരുന്നു ഓപ്പറേറ്റിങ് റവന്യു. 4ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനായി ഇന്ത്യയിലുടനീളം 93,000 ടവറുകൾ ബി.എസ്.എൻ.എൽ സ്ഥാപിച്ചുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.