രണ്ടാമനാര്: മൈക്രോമാക്സ്-ഇന്‍റക്സ് പോരാട്ടം ശക്തം

ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഒന്നാമനാരെന്നതല്ല, രണ്ടാമനാരാണ് എന്നതാണ് ഇപ്പോള്‍ പ്രശ്നം. ഒന്നാം സ്ഥാനത്തുള്ള കൊറിയക്കാരന്‍ സാംസങ്ങ് ഇപ്പോഴും സര്‍വ സമ്മതനാണ്. പക്ഷേ രണ്ടാം സ്ഥാനത്ത് ആരെന്നതില്‍ തര്‍ക്കം കൂടുതല്‍ ശക്തമാവുകയാണ്. പക്ഷേ, ഒന്നുറപ്പ് അതൊരു ഇന്ത്യന്‍ കമ്പനിയാണ്. മൈക്രോമാക്സാണതെന്നും അല്ല ഇന്‍ക്സ് ആണെന്നുമുള്ള വാദവുമായി ഇരു കമ്പനികളും മാത്രമല്ല വിപണി ഗവേഷകര്‍ കൂടിയാണ് രംഗത്തുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷമായി രണ്ടാം സ്ഥാനത്ത് സ്വസ്ഥമായിരുന്ന മൈക്രോമാക്സിനെ ഇന്‍റക്സ് മറികടന്നെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, രണ്ടും തമ്മിലുള്ള അന്തരം കുറഞ്ഞെങ്കിലും മൈക്രോമാക്സുതന്നെയാണ് രണ്ടാം സ്ഥാനത്തെന്നാണ് മറ്റുചില റിപ്പോര്‍ട്ടുകള്‍. അമേരിക്ക കേന്ദ്രമായ ഇന്‍റര്‍നാഷനല്‍ ഡേറ്റ കോര്‍പറേഷന്‍െറ (ഐ.ഡി.സി) കണക്കനുസരിച്ച് 2015 മൂന്നാം പാദത്തില്‍ സാംസങ് 1.59 കോടി യൂണിറ്റുകള്‍ വിറ്റ് ഒന്നാം സ്ഥാനത്തുണ്ട്. 87.6 ലക്ഷം യൂണിറ്റ് വിറ്റ് ഇന്‍റക്സ് രണ്ടാം സ്ഥാനത്തും 86.1 ലക്ഷം യൂണിറ്റ് വിറ്റ് മൈക്രോമാക്സ് മൂന്നാം സ്ഥാനത്തുമാണ്. എന്നാല്‍ ബംഗളൂരു കേന്ദ്രമായ സൈബര്‍ മീഡിയ റിസേര്‍ച്ചിന്‍െറ കണക്കനുസരിച്ച് ഇതേ കാലയളവില്‍ സാംസങ്  1.35 കോടി യൂണിറ്റുകളാണ് വിറ്റത്. മൈക്രോമാക്സ് 86.1 ലക്ഷം യൂണിറ്റുകളും ഇന്‍റക്സ് 83.2 ലക്ഷം യൂണിറ്റുകളുമാണ് വിറ്റത്. 1.20 ലക്ഷം കോടിയുടെ ഇന്ത്യന്‍ മാര്‍ക്കറ്റിന്‍െറ 11.86 ശതമാനമാണ് ഇന്‍റക്സിന്‍െറ വിഹിതമെന്നാണ് ഐ.ഡി.സി പറയുന്നത്. 11.66 ശതമാനമാണ് മൈക്രോമാക്സ്ിന്‍െറ വിഹിതം. വിറ്റ യൂണിറ്റുകളേക്കാള്‍ ഇറക്കുമതി ചെയ്ത യൂണിറ്റുകളാണ് ഐ.ഡി.സി കണക്കിലെടുത്തതെന്നതാണ് ഇന്‍റക്സിനെ രണ്ടാം സ്ഥാനത്ത് ഉയര്‍ത്തിക്കാട്ടാന്‍ ഇടയാക്കുന്നതെന്ന് മൈക്രോമാക്സ് സി.ഇ.ഒ വിനീത് തനേജ പറയുന്നു. അതേസമയം, മൈക്രോമാക്സിന്‍െറ മേധാവിത്വം നഷ്ടമാവുകയാണെന്നതില്‍ വിദഗ്ദര്‍ക്കിടയില്‍ അഭിപ്രായ വിത്യാസമില്ല. ഗ്രാമീണ ഇന്ത്യയുടെ ഹൃദയം കീഴടക്കാന്‍ ഇന്‍റക്സിനു പുറമേ, ലാവക്കും സെന്‍ മൊബെലിനും കഴിയുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.