ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക് കഴിഞ്ഞു. ഒരുദിവസം രാജ്യത്തെ ബാങ്കിങ് രംഗം സ്തംഭിക്കുകയും ചെയ്തു. എ.ടി.എം സംവിധാനവും ഇന്‍റര്‍നെറ്റ് ബാങ്കിങ്ങുമുള്ളതിനാല്‍ ഇടപാടുകാരില്‍ പലരും അറിഞ്ഞില്ളെന്ന് മാത്രം. എന്നാല്‍, ജീവനക്കാരുടെ എതിര്‍പ്പ് അവഗണിച്ചും സ്റ്റേറ്റ് ബാങ്കുകളുടെ ലയന നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍തന്നെയാണ് കേന്ദ്ര സര്‍ക്കാറിന്‍െറ തീരുമാനം. 
അടുത്ത മാര്‍ച്ചോടെ ലയന നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് നേതൃത്വം നല്‍കുന്ന എസ്.ബി.ഐ മാനേജ്മെന്‍റ്. എസ്.ബി.ഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ ഇതുസംബന്ധിച്ച് ഉറച്ച നിലപാടുമായി മുന്നോട്ടുപോവുകയാണ്. കഴിഞ്ഞദിവസവും അവര്‍ ഇക്കാര്യം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. 
എസ്.ബി.ടി ഉള്‍പ്പെടെ അസോസിയേറ്റ് ബാങ്കുകളുടെയും മഹിളാ ബാങ്കിന്‍െറയും ലയനം പ്രായോഗിക ബുദ്ധിമുട്ടൊന്നും ഉണ്ടാക്കില്ളെന്ന നിലപാടിലാണ് എസ്.ബി.ഐ മാനേജ്മെന്‍റ്. 
എസ്.ബി.ഐയിലെയും അസോസിയേറ്റ് ബാങ്കുകളിലെയും പ്രവര്‍ത്തന രീതികള്‍, അന്തരീക്ഷം, വായ്പാ നയം, സാങ്കേതിക വിദ്യ, സംവിധാനങ്ങളും നടപടിക്രമങ്ങളും തുടങ്ങിയവക്ക് സാമ്യമുള്ളതിനാല്‍, ലയനശേഷം ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കും ആശയക്കുഴപ്പത്തിന് സാധ്യതയില്ളെന്ന വിലയിരുത്തലിലാണ് അധികൃതര്‍. ലയനത്തിന് മുന്നോടിയായി പലിശ നിരക്ക് ഉള്‍പ്പെടെ കാര്യങ്ങളിലും വായ്പാ-നിക്ഷേപ പദ്ധതികളിലും ഏകരൂപം വരുത്താനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. ലയനത്തിനെതിരെ ഇടപാടുകാര്‍, ജീവനക്കാര്‍ തുടങ്ങിയവരില്‍നിന്ന് ഉയര്‍ന്ന അഭിപ്രായങ്ങളും ആശങ്കകളും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അവര്‍ മുന്നോട്ടുവെക്കുന്നതും. ലോക നിലവാരത്തിലുള്ള ബാങ്കിങ് ഭീമനെ സൃഷ്ടിക്കുക എന്നതാണ് എസ്.ബി.ഐയില്‍ അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിക്കുക വഴി ഉദ്ദേശിക്കുന്നത്. 
അതിനിടെ, ലയനത്തിന്‍െറ പേരിലുള്ള ആശയക്കുഴപ്പം കാരണം സ്റ്റേറ്റ് ബാങ്കില്‍നിന്ന് വിട്ടുപോകാന്‍ സാധ്യതയുള്ള ഇടപാടുകാരെത്തേടി പുതുതലമുറ ബാങ്കുകളും രംഗത്തിറങ്ങിയിട്ടുണ്ട്. ഇതോടെ, ബാങ്ക് ലയനം സംബന്ധിച്ച് ഇടപാടുകാരുടെ ആശങ്ക നീക്കാന്‍ ഉന്നതതലത്തില്‍ ശ്രമം തുടങ്ങി. എസ്.ബി.ടിയുടെ ആസ്ഥാനം കേരളത്തില്‍തന്നെയായതിനാല്‍ വായ്പ, നിക്ഷേപം തുടങ്ങിയവ സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായാല്‍ ഉന്നത അധികാരികളിലേക്ക് എത്താന്‍ സൗകര്യമായിരുന്നുവെങ്കില്‍ ലയനശേഷം ഇത്തരം പരാതികളുമായി ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാനുള്ള സാധ്യത അടയുമെന്നതാണ് ഇടപാടുകാരെ അലട്ടുന്ന മുഖ്യപ്രശ്നം. 
എന്നാല്‍, വന്‍കിട വായ്പ നല്‍കുന്നതിനുള്ള സാമ്പത്തിക ഉറവിടമായി ബാങ്ക് മാറുമെന്നും ഇത് കൂടുതല്‍ കോര്‍പറേറ്റുകളെ ബാങ്കിലേക്ക് ആകര്‍ഷിക്കുമെന്നുമാണ് ബാങ്ക് അധികൃതരുടെ വാദം. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.