കോടതി വിധി തിരിച്ചടിയായി: രാഷ്ട്രങ്ങളിൽ നിന്ന് പിരിച്ചെടുത്ത താരിഫിന്‍റെ പകുതിയിലധികം പലിശ സഹിതം റീഫണ്ട് ചെയ്ത് ട്രംപ്

വാഷിങ്ടൺ: അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമത്തിന് കീഴിൽ ചുമത്തിയ താരിഫുകൾ സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന്, ട്രംപ് ഭരണകൂടം ഏകദേശം 100 ബില്യൺ ഡോളർ താരിഫ് തുക തിരികെ നൽകിയെന്ന് റിപ്പോർട്ട്. പലിശ സഹിതമുള്ള റീഫണ്ടുകൾ ഗവൺമെന്‍റിന്‍റെ കസ്റ്റംസ് റീഫണ്ട് സിസ്റ്റം വഴി പ്രോസസ് ചെയ്യുകയും വിതരണത്തിനായി ട്രഷറി വകുപ്പിലേക്ക് അയക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂലൈ അവസാനത്തോടെ പൂർത്തിയായ റീഫണ്ടുകളുടെ കണക്കാണിത്. ഈ വർഷം തുടക്കത്തിൽ സുപ്രീം കോടതി അസാധുവാക്കിയ ഏകദേശം 166 ബില്യൺ ഡോളർ താരിഫുകളുടെ പകുതിയിലധികമാണ് ഈ തുക. കൂടുതൽ റീഫണ്ടുകൾ ഉണ്ടാകുമെന്നാണ് സൂചന.

ദേശീയ സുരക്ഷാ അടിയന്തരാവസ്ഥകൾ നേരിടാൻ 1977ൽ പാസാക്കിയ IEEPA ഉപയോഗിച്ച് യു.എസ് വ്യാപാര പങ്കാളികളുടെ ഇറക്കുമതിക്ക് മേൽ താരിഫ് ചുമത്തിയതിലൂടെ ട്രംപ് തന്‍റെ അധികാരം ദുർവിനിയോഗം ചെയ്തതായി ഫെബ്രുവരി 20ന് കോടതി വിധിച്ചിരുന്നു. വ്യാപകമായി താരിഫ് ചുമത്താനുള്ള ഏകപക്ഷീയമായ അധികാരം ഈ നിയമം പ്രസിഡന്‍റിന് നൽകുന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. സാമ്പത്തിക വിദഗ്ദരുടെയും വ്യാപാര വിദഗ്ദരുടെയും ഭാഗത്ത് നിന്ന് നിരന്തരമായ നിയമ വെല്ലുവിളികളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടും താരിഫുകൾ ട്രംപിന്‍റെ സാമ്പത്തിക, വിദേശ നയങ്ങളുടെ മൂലക്കല്ലായി തുടരുകയാണ്.

നിലവിൽ റീഫണ്ടിങ് നടപടി പുതിയൊരു രാഷ്ട്രീയ പോർമുഖം തുറന്നിരിക്കുകയാണ്. വില വർധനയിൽ സാമ്പത്തിക ഭാരം ചുമക്കുന്ന യു.എസ് ഉപഭോക്താക്കൾക്ക് പകരം, തീരുവ അടച്ച ഇറക്കുമതിക്കാർക്കും കോർപ്പറേറ്റുകൾക്കുമാണ് പണം തിരികെ നൽകുന്നതെന്ന് വിമർശകർ വാദിക്കുന്നു. ബിസിനസുകൾക്ക് പകരം സാധാരണക്കാരായ അമേരിക്കക്കാരാണ്  റീഫണ്ടിങ്ങിന്‍റെ പ്രയോജനം നേടേണ്ടതെന്നാണ് വാദം.

സുപ്രീം കോടതിയുടെ തിരിച്ചടിക്ക് ശേഷം ട്രംപ് വിധിയെയും ജസ്റ്റിസുമാരെയും രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് ട്രംപ് ഭരണകൂടം മറ്റൊരു നിയമപരമായ സംവിധാനം ഉപയോഗിച്ച് 10% താൽക്കാലിക താരിഫുകളുടെ പുതിയ പരമ്പര അവതരിപ്പിക്കുകയും വിദേശ സർക്കാറുകളുടെ വ്യാപാര രീതികളെ ചെറുക്കാൻ 1974ലെ ട്രേഡ് ആക്റ്റിന്‍റെ സെക്ഷൻ 301 പ്രകാരം വ്യാപാര നടപടികൾ പിന്നീട് വിപുലീകരിക്കുകയും ചെയ്തു.


Tags:    
News Summary - Trump refunds more than half of tariffs collected from countries, with interest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.