ന്യൂയോർക്ക്: ചരിത്രത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ) എന്ന നേട്ടം കുറിച്ച് ഇലോൺ മസ്കിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സ്. ഐ.പി.ഒയിലൂടെ സ്പേസ്‌എക്‌സ് 75 ബില്യൺ ഡോളർ സമാഹരിച്ചു. ഇതോടെ ലോകത്തിലെ ആദ്യ ട്രില്ല്യണയർ എന്ന നേട്ടത്തിന് അരികിലെത്തി ഇലോൺ മസ്ക്.
കമ്പനി ഒരു ഓഹരിക്ക് 135 ഡോളർ നിരക്കിൽ 555.6 ദശലക്ഷം ഓഹരികൾ വിറ്റ് 75 ബില്യൺ ഡോളർ (ഏകദേശം 6.4 ലക്ഷം കോടി) സമാഹരിച്ചു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1.77 ട്രില്യൺ ഡോളറിലെത്തി. ഈ ഐ.പി.ഒയിലൂടെ 2019ൽ സൗദി അരാംകോ സ്ഥാപിച്ച റെക്കോഡ് സ്പേസ് എക്സ് മറികടന്നു. ഇതോടെ സ്‌പേസ്‌എക്‌സ് അമേരിക്കയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി മാറി.
കമ്പനിയുടെ സ്ഥാപകനായ ഇലോൺ മസ്ക് ഐ.പി.ഒക്ക് ശേഷവും കമ്പനിയിൽ ശക്തമായ നിയന്ത്രണം നിലനിർത്തും. ഓഹരി ഘടന പ്രകാരം അദ്ദേഹത്തിന് ഏകദേശം 82 ശതമാനം വോട്ടവകാശം തുടരുമെന്നാണ് റിപ്പോർട്ടുകൾ. സ്‌പേസ്‌എക്‌സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക്, റോക്കറ്റ് വിക്ഷേപണ ബിസിനസ്, കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട പദ്ധതികൾ എന്നിവയാണ് നിക്ഷേപകരുടെ വലിയ താൽപര്യത്തിന് പ്രധാന കാരണം.
ഐ.പി.ഒയുടെ വിജയത്തോടെ മസ്‌കിന്റെ വ്യക്തിഗത സമ്പത്തും വൻതോതിൽ ഉയർന്നു. ചില കണക്കുകൾ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി മൂല്യം ഒരു ട്രില്യൺ ഡോളറിനോട് അടുത്തെത്തിയതായാണ് വിവരം.
നാസ്‌ഡാക്കിൽ വെള്ളിയാഴ്ച മുതൽ ഓഹരി വ്യാപാരം ആരംഭിക്കാനിരിക്കെ ആദ്യ ദിനത്തിലെ പ്രകടനത്തിനായി ആഗോള നിക്ഷേപ ലോകം കാത്തിരിക്കുകയാണ്. ‘SPCX’ എന്ന ടിക്കർ ചിഹ്നത്തിലാണ് കമ്പനിയുടെ വിപണിയിലെ അരങ്ങേറ്റം. ഇന്ത്യയിലുള്ളവർക്ക് നേരിട്ട് സ്പേസ്എക്സ് ഓഹരികൾ വാങ്ങാൻ സാധിക്കില്ലെങ്കിലും വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകൾ വഴിയോ ഗ്ലോബൽ ബ്രോക്കറേജ് ആപ്പുകൾ വഴിയോ ഇതിൽ പങ്കാളിയാകാം. തുടർച്ചയായ സാമ്പത്തിക നഷ്ടങ്ങൾ കമ്പനി നേരിടുന്നുണ്ടെങ്കിലും ഭാവിയിലേക്കാണ് നിക്ഷേപകർ കണ്ണുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.