രാജ്യത്തെ വീടുകളിലുള്ളത് 315 ലക്ഷം കോടി രൂപയുടെ സ്വർണം; അടുത്ത സ്വർണ വിപ്ലവത്തിന് വഴിതുറന്ന് ജെൻ സി

ഇന്ത്യയിലെ വീടുകളിൽ ഏകദേശം 315 ലക്ഷം കോടി രൂപ വിലമതിക്കുന്ന വലിയ സ്വർണ ശേഖരം ഉണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്‍റെ കണക്ക്. അങ്ങനെ അലമാരകളിൽ അവ സൂക്ഷിച്ചു വെച്ചതുകൊണ്ട്, രാജ്യത്തിന് യാതൊരു നേട്ടവുമില്ല. വേൾഡ് ഗോൾഡ് കൗൺസിലിന്‍റെ 'സ്വർണിം ഉഡാൻ 2047 റിപ്പോർട്ട്' അനുസരിച്ച്, പരമ്പരാഗത ആഭരണം വാങ്ങലുകൾക്കപ്പുറം ഡിജിറ്റൽ നിക്ഷേപങ്ങളിലൂടെയായിരിക്കും ഇന്ത്യയുടെ അടുത്ത സ്വർണ വിപ്ലവം നടപ്പിലാകാൻ പോകുന്നത്.

ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം 31,000 ടണ്ണിലധികം സ്വർണമുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ സ്വർണ ശേഖരങ്ങളിൽ ഒന്നാണിത്. എന്നാൽ, ഈ സമ്പത്തിന്‍റെ ഭൂരിഭാഗവും സമ്പദ്‌വ്യവസ്ഥക്ക് ഇത് യാതൊരു സംഭാവനയും നൽകാതെ ബാങ്ക് ലോക്കറുകളിലും വീടുകളിലും തന്നെ പൂഴ്ത്തിവെച്ചിരിക്കുകയാണ്. ജെൻ സി തലമുറക്ക് നിഷ്ക്രിയാവസ്ഥയിൽ മാറ്റം കൊണ്ടുവരാൻ കഴിയുമെന്നാണ് ഗോൾഡ് കൗൺസിൽ പറയുന്നത്.

മുൻ തലമുറകളിൽ നിന്ന് വ്യത്യസ്തമായി സ്വർണത്തെ വെറുമൊരു ആഭരണമായോ കുടുംബ സ്വത്തായോ വിവാഹാവശ്യങ്ങൾക്കായോ മാത്രം ജെൻ സി കാണുന്നില്ല. പകരം ലിക്വിഡിറ്റി സൗകര്യമുള്ള നൽകുന്ന ഒരു ആസ്തിയായിട്ടാണ് അവർ ഇതിനെ കാണുന്നത്. ഈ കാഴ്ചപ്പാട് മാറ്റം ഡിജിറ്റൽ ഗോൾഡിലേക്കുള്ള താൽപ്പര്യം വർധിപ്പിക്കുന്നു.

വരും ദശാബ്ദത്തിൽ ജെൻ സിയുടെ സ്വാധീനം വർധിക്കുമെന്നും 2035 ഓടെ ഏകദേശം 2 ട്രില്യൺ ഡോളറിന്‍റെ ഉപഭോക്തൃ ചെലവുകൾക്ക് ജെൻ സി കാരണമാകുമെന്നുമാണ് നിഗമനം. ഇവരുടെ ക്രയശേഷി വർധിക്കുന്നതിനനുസരിച്ച്, ഇന്ത്യയുടെ സ്വർണ വിപണി മാറ്റിയെടുക്കാനുള്ള അവരുടെ കഴിവും വർധിക്കും. ഗോൾഡ് കൗൺസിൽ പറയുന്നതനുസരിച്ച്, പുതിയ തലമുറ സ്വർണം വാങ്ങുന്ന രീതിയും മാറ്റുകയാണ്. പരമ്പരാഗത ജ്വല്ലറികളെ മാത്രം ആശ്രയിക്കുന്നതിന് പകരം, അവർ ഓൺലൈൻ ഗവേഷണവും ഓഫ്‌ലൈൻ പർച്ചേസുകളും ഒരുമിച്ച് ഉപയോഗിക്കുകയും ഡിസൈൻ, പേഴ്സണലൈസേഷൻ, സുതാര്യത, ഉത്തരവാദിത്തമുള്ള സോഴ്സിങ് എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നു.

നിഷ്‌ക്രിയ സ്വർണത്തെ ഉൽപ്പാദനക്ഷമമായ മൂലധനമാക്കി മാറ്റുന്നു

വീടുകളിലെ വൻ സ്വർണ ശേഖരം വലിയൊരു സാമ്പത്തിക അവസരത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. രാജ്യത്തെ കണക്കാക്കപ്പെട്ട 31,000 ടൺ സ്വർണത്തിന്‍റെ ചെറിയൊരു ശതമാനം പോലും വിപണിയിലെത്തിക്കുന്നത് ധനകാര്യ വിപണിയെ ശക്തിപ്പെടുത്താനും, മൂലധന രൂപീകരണത്തെ പിന്തുണക്കാനും വിദേശത്തുനിന്നുള്ള സ്വർണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കാനും സഹായിക്കും.

ഇത് നേടിയെടുക്കുന്നതിനായി, ഗോൾഡ് മോണിറ്റൈസേഷൻ സ്കീം, സ്വർണ പുനരുപയോഗം, ഇലക്ട്രോണിക് ഗോൾഡ് റെസീപ്റ്റുകൾ, ഡിജിറ്റൽ ഗോൾഡ്, ബുളിയൻ ബാങ്കിങ് എന്നിവയെല്ലാം സംയോജിപ്പിച്ച് സമഗ്രമായ ഒരു ആവാസവ്യവസ്ഥ ഉണ്ടാക്കണമെന്ന് ഗോൾഡ് കൗൺസിൽ ശുപാർശ ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു സംവിധാനം സ്വർണത്തെ ഭൗതിക ഉടമസ്ഥതയിൽ നിന്നും സാമ്പത്തിക വിപണികളിലേക്ക് സുഗമമായി മാറ്റാൻ സഹായിക്കും. അതുവഴി വീടുകളിലെ നിഷ്ക്രിയ ആസ്തികളെ ഉൽപ്പാദനക്ഷമമായ മൂലധനമാക്കി മാറ്റാൻ കഴിയും

മാറ്റത്തിന്‍റെ പാതയിൽ ആഭരണ വിപണി

ഇന്ത്യയുടെ 4.5 ലക്ഷം കോടി രൂപയുടെ ആഭരണ വിപണി വലിയൊരു ഘടനാപരമായ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ട് പറയുന്നു. സ്വർണ വാങ്ങുമ്പോൾ വിശ്വാസവും പാരമ്പര്യവും പ്രധാനമാണെങ്കിലും, സംഘടിത ചില്ലറ വിൽപ്പനയും ഡിജിറ്റൽവൽക്കരണവും ഉപഭോക്താക്കളുടെ പ്രതീക്ഷകളെ മാറ്റിമറിക്കുന്നുണ്ട്. യുവാക്കളെ ആകർഷിക്കുന്നതിനായി ജ്വല്ലറികൾ നവീകരണത്തിനും ഉപഭോക്തൃ സൗഹൃദ സേവനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.

വീട്ടറകളിലെ സ്വർണം പുറത്തെടുക്കുക എന്നതിനു പുറമെ ഇന്ത്യയുടെ സ്വർണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള നാല് നെടുന്തൂണുകൾ കൂടി ഗോൾഡ് കൗൺസിൽ മുന്നോട്ടുവെക്കുന്നുണ്ട്. ആഭ്യന്തര ഖനനം വ്യാപിപ്പിക്കുക, ആഭരണ കയറ്റുമതി വർധിപ്പിക്കുക, ആധുനിക ഉപഭോക്താക്കൾക്കായി ആഭരണങ്ങളെ പുനർനിർവചിക്കുക, സ്വർണത്തെ തന്ത്രപ്രധാനമായ ദേശീയ ആസ്തിയായി അംഗീകരിക്കുക എന്നിവയാണ് അവ.

Tags:    
News Summary - passive gold reserve in indian houses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.