വാഷിങ്ടൺ: ഇറാനിയൻ സൈനിക കേന്ദ്രങ്ങളിൽ യു.എസ് ഏറ്റവും പുതിയ ആക്രമണം നടത്തിയതിന് പിന്നാലെ കുതിച്ചുയർന്ന് എണ്ണവില. കഴിഞ്ഞദിവസം എണ്ണവില കുത്തനെ ഇടിഞ്ഞതിന് ശേഷം യു.എസ് വീണ്ടും ആക്രമണം ശക്തമാക്കിയതോടെയാണ് എണ്ണവില ബാരലിന് ഒരു ഡോളറിലധികം ഉയർന്നത്. നിലവിൽ 96.16 ഡോളറാണ് ബ്രെന്റ് ക്രൂഡ് ഓയിൽ വില.
ഇറാനും യു.എസും തമ്മിൽ ചർച്ച പുരോഗമിച്ചതോടെ ക്രൂഡ് ഓയിൽ വില ഇടിഞ്ഞിരുന്നു. ഹുർമുസ് കടലിടുക്ക് തുറക്കുമെന്നും യുദ്ധം അവസാനിപ്പിക്കുമെന്നുമുള്ള സൂചനകളാണ് എണ്ണ വില ഇടിയാൻ കാരണമായത്. ഇറാനുമായുള്ള സമാധാന ചർച്ച വിജയിക്കാൻ എല്ലാ സാധ്യതയുമുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ബ്രെന്റ് ക്രൂഡ് ഓയിൽ വില അഞ്ചുശതമാനത്തിലധികം ഇടിഞ്ഞത്. ബാരലിന് 94 ഡോളറിലെത്തിയ വില യു.എസ് വീണ്ടും ഇറാനിൽ ആക്രമണം നടത്തിയതോടെ തിരിച്ചുകയറുകയായിരുന്നു.
ഇറാനിലെ ബന്ദർ അബ്ബാസിൽ വ്യാഴാഴ്ച പുലർച്ചെ മൂന്ന് സ്ഫോടനങ്ങളുണ്ടായതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഹുർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം ഒരു മാസത്തിനുള്ളിൽ ഇറാൻ വീണ്ടും തുറക്കുമെന്ന റിപ്പോർട്ടുകൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതിന് തൊട്ടുപിന്നാലെയാണ് വ്യാഴാഴ്ചത്തെ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നത്. ഇറാനുമായുള്ള സമാധാന കരാറിൽ താൻ ഇതുവരെ തൃപ്തനല്ലെന്നും ട്രംപ് സൂചന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.